ചെന്നൈ: കടലമ്മ കനിഞ്ഞു, മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലഭിച്ചത് 1.87 ലക്ഷം രൂപ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് അപൂർവ മത്സ്യത്തെ ലഭിച്ചത്. അതിരമ്പട്ടണം കാരയൂരിലെ മത്സ്യത്തൊഴിലാളി രവിയുടെ വലയിലാണ് അപൂർവ മത്സ്യം കുടുങ്ങിയത്. ‘പ്രോട്ടോണിബിയ ഡയകാന്തസ്’ എന്ന് ശാസ്ത്രനാമമുള്ള മത്സ്യമാണ് രവിയുടെ വലയിൽ ലഭിച്ചത്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ അദ്ദേഹം ചന്തയിലെത്തിച്ച് ലേലത്തിനു വെച്ചു. അപൂർവയിനമായതിനാൽ സ്വന്തമാക്കാൻ ആളുകൾ കൂട്ടംകൂടി. 1000 രൂപയിൽ തുടങ്ങിയ ലേലം ഒടുവിൽ 1,87,770 രൂപയ്ക്കാണ് ഉറപ്പിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. തമിഴ്നാട് തീരത്ത് അത്യപൂർവമായിട്ടാണ് ഈ മത്സ്യത്തെ ലഭിക്കാറുള്ളതെന്ന് മീൻപിടിത്തക്കാർ പറഞ്ഞു. ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്.