സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ
തൃശൂർ∙ വാടാനപ്പിള്ളി സ്വദേശി സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞിരുന്ന പ്രതി ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പിടികൂടി. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു.
ഷെൽട്ടർ ഹോമിൽ ജോലി ചെയ്യാനെത്തിയ സുനിത ലൈംഗികാതിക്രമ ശ്രമം ചെറുത്തതോടെയാണ് ദീപക് അതിക്രൂരമായി മർദിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഷെൽട്ടർ ഹോമിലെ വലിയ പറമ്പിനുള്ളിലെ ചെറിയ വീട്ടിൽ 16 നായ്ക്കളെ സംരക്ഷിച്ചുവരികയായിരുന്നു. സുനിതയ്ക്കൊപ്പം ബന്ധുവായ ഒരു പെൺകുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ മറ്റൊരു യുവതിയും അവിടെ ജോലി ചെയ്യാനെത്തിയിരുന്നു.
ദീപകിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനാണെന്ന് ഇവർ അറിയിച്ചതോടെ ദേഹോപദ്രവം ആരംഭിച്ചു. മേയ് മൂന്നിന് വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതായി അറിയിച്ചതിന് പിന്നാലെയാണ് മർദനം നടന്നത്.
മർദനത്തെ തുടർന്ന് സുനിത അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ട് യുവതികളോടൊപ്പം വീട്ടിൽ പൂട്ടിയിട്ട ശേഷം ദീപക് പുറത്തേക്ക് പോവുകയായിരുന്നു.
തുടർന്ന് യുവതികൾ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് പൂട്ടുതുറന്ന് അകത്തു കടന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചു.
വിവരമറിഞ്ഞ ഭർത്താവ് ഷിന്റോ ബെംഗളൂരുവിലെത്തി സുനിതയെ തൃശൂരിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണം സംഭവിച്ചു.
ദീപക് കൃഷ്ണൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംക്രിമിനലും തട്ടിപ്പുകാരനുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് കടന്നതായും വിവരമുണ്ട്.
കൊച്ചി വൈറ്റില പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ ആക്രമണം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിന് പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.









