സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുംബൈയില്‍ എത്തിയാണ് സനല്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.
ഇദ്ദേഹത്തെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും പോലീസ് തുടര്‍നടപടികളിലേക്ക് കടക്കുക. ഇക്കഴിഞ്ഞ ജനുവരിയിലാണ് സനല്‍കുമാര്‍ ശശിധരനെതിരെ പ്രമുഖ നടി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനല്‍കുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി.
ഇതിന് പിന്നാലെ സനല്‍കുമാര്‍ ശശിധരനെതിരെ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ഈ സമയം സനല്‍കുമാര്‍ അമേരിക്കയിലായിരുന്നു.
പിന്നാലെ സനല്‍കുമാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അമേരിക്കയില്‍ നിന്ന് ഇന്നലെ മുംബൈയില്‍ എത്തിയ സനല്‍കുമാറിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു.
അതിനിടെ തന്നെ കസ്റ്റഡിയിലെടുത്ത കാര്യം സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. തന്നെ പിടിച്ചുകൊണ്ടുപോകാന്‍ ഫ്‌ളൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമപരിജ്ഞാനമൊന്നും ആവശ്യമില്ലെന്നായിരുന്നു സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആ ഫ്ളൈറ്റ് ടിക്കറ്റിന് ആരാണ് പണം മുടക്കുന്നതെന്നും കേരളത്തിന്റെ ഖജനാവില്‍ നിന്നാണോ എന്നും സനല്‍കുമാര്‍ ചോദിച്ചിരുന്നു. തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയെന്നുള്ള ആരോപണവും സനല്‍കുമാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു.
നേരത്തെ 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറശ്ശാലയിലെ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയായിരുന്നു സനല്‍കുമാറിനെ മഫ്തി വേഷത്തിലെത്തിയ പൊലീസ് പിടികൂടിയത്.
ഇതിന് പിന്നാലെ സനല്‍കുമാര്‍ ബഹളംവെയ്ക്കുകയും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ സനല്‍കുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
Summary: Director Sanal Kumar Sasidharan was taken into police custody in Mumbai following a complaint by an actress alleging insult to womanhood. The action was led by the Elamakkara CI and police team.