ക്ഷീരോല്പാദന സഹകരണ സംഘം പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപിച്ച പത്തനംതിട്ട ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രസിഡന്റിനെതിരെ എസ്‌സി – എസ് റ്റി അതിക്രമ തടയൽ നിയമ പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിലെ അഴിമതിയെക്കുറിച്ച് പരാതി നൽകിയ ടിടി പ്രസാദിനെയാണ് ചൈൽഡ് വെൽഫയർ പ്രസിഡന്റ് അഡ്വ. എൻ രാജീവിന്റെ നേതൃത്വത്തിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വള്ളംകുളം ക്ഷീരോല്പാദന സംഘത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ക്ഷീര വികസന വകുപ്പിലെ ആറംഗ ഉദ്യോഗസ്ഥ സംഘം ഇവിടെ എത്തിയിരുന്നു. ഈ സമയത്ത് ബോർഡ് അംഗവും പരാതിക്കാരനുമായ പ്രസാദും ക്ഷീരോല്പാദന സംഘത്തിന്റെ ഓഫീസിലുണ്ടായിരുന്നു.
രാജീവിന്റ നേതൃത്വത്തിലുള്ള ഒരു സംഘം സിപിഎം പ്രവർത്തകർ പരിശോധന തടയുകയും ജാതിപ്പേര് വിളിച്ച് മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) 126 (2) 296 ( b) 115 (2) 351 (2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. സിപിഎമ്മിന്റെ പത്തനം തിട്ട ജില്ല മുൻ സെക്രട്ടറി അനന്തഗോപന്റെ ബന്ധുവാണ് രാജീവ്.
കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപീകരിക്കപ്പെട്ട ജില്ലാ സമിതിയുടെ അംഗങ്ങൾപോലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും ക്രിമിനൽ കേസുകളിലും പ്രതികളാവുന്നത് പത്തനംതിട്ടയിൽ പതിവാണെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം ജില്ലയിലെ സിഡബ്‌ളിയുസി അംഗത്തിനെതിരെ കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
കുട്ടിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സിഡബ്ല്യുസി അംഗം അഡ്വ. എസ് കാർത്തികയ്‌ക്കെതിരെ മലയാലപ്പുഴ പൊലീസാണ് കേസെടുത്തത ആറു വയസുള്ള കുട്ടിയേയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.