നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി
കൊച്ചി: നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്. വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് അണികളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കും എന്നുമാണ് പരാതിയിലെ ഉള്ളടക്കം. കൂടാതെ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍ നിന്ന് വിനായകനെ വിലക്കണമെന്നും ആണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ച സമയത്തും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഫെയ്‌സ്ബുക്ക് വഴിയായിരുന്നു അന്നും അധിക്ഷേപം നടത്തിയത്.
ഇതേ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
വി.എസിന്റെ മരണത്തിന് പിന്നാലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന അനുസ്മരണ പരിപാടിയില്‍ വിനായകന്‍ പങ്കെടുത്തിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിലും വി.എസിന്റെ മരണത്തിലും നടന്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റുമായി നടൻ രംഗത്തെത്തിയത്.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം.
അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ
വിഴിഞ്ഞം: അയല്‍വാസി അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജം (54)ആണ് അറസ്റ്റിലായത്.
വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.
അറസ്റ്റിലായ രാജത്തിൻ്റെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ സംഭവമറിഞ്ഞ ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് രാജത്തിൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.
ഇക്കാര്യത്തില്‍ ഇവരെ വീട്ടിലെത്താൻ സഹായിച്ചത് അനുഷയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞത്.
തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി വിടിൻ്റെ ഒന്നാം നിലയിൽ കയറി മുറിയടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
കേസിൽ അറസ്റ്റിലായ രാജത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. അനുഷ ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടിയിരുന്നു.
എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: Youth Congress files a complaint with the DGP against actor Vinayakan for allegedly making derogatory remarks on social media against former Chief Ministers. The complaint accuses him of spreading offensive content online.