വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. മുക്കം നെല്ലിക്കാപ്പൊയിലിൽ ആണ് സംഭവം.
നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.ആക്രമണത്തിൽ മനീഷയുടെ വലതു കാലില്‍ മൂന്നിടത്ത് പൊട്ടലുണ്ട്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്. മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടി ഓടി മറഞ്ഞു.
