ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനു ഇതെന്തു പറ്റി? സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും കണ്ട റോയല്‍സിനെയല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കണ്ടത്.ചെപ്പോക്കില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞടുക്കപ്പെട്ട റോയല്‍സ് തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് എടുക്കാനായത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്ത് നേരിട്ട് 15 റൺസ് മാത്രമെടുത്ത് മടങ്ങി. ഒരൊറ്റ ഫോറോ സിക്സോ നേടാനാവാതിരുന്ന സഞ്ജുവിനെ സിമർജീത്ത് സിങിന്റെ പന്തിൽ ഋതുരാജ് ഗെയ്ക്‍വാദ് പിടികൂടുകയായിരുന്നു.15 ഓവര്‍ കഴിഞ്ഞപ്പോള്‍ പോലും റോയല്‍സ് ടീമിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സില്ലായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും എന്തു കൊണ്ടാണ് ഇത്തരമൊരു തണുപ്പന്‍ സമീപനം ഈ കളിയില്‍ റോയല്‍സ് ടീം സ്വീകരിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഇതു ഒത്തുകളിയാണോയെന്നു പോലും സംശയിക്കുന്നതായി ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ തുറന്നടിക്കുകയും ചെയ്തു. 35 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 47 റൺസെടുത്ത് പുറത്താകാതെനിന്ന റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
റോയല്‍സ് ടീമിലെ കളിക്കാരുടെയും ടീമുടമ മനോജ് ബദാലെ, കോച്ച് കുമാര്‍ സങ്കക്കാര എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം. സിഎസ്‌കെയ്‌ക്കെതിരേ കളി തോറ്റു കൊടുക്കാന്‍ എല്ലാവര്‍ക്കും എത്ര പണം ലഭിച്ചുവെന്നത് അന്വേഷിക്കണമെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചാല്‍ പ്ലേഓഫിലെത്താമെന്ന സാഹചര്യത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഈ കളിയില്‍ വിജയം ആഗ്രഹിക്കുന്നില്ലെന്നു സംശയിക്കേണ്ടി വരും. അത്രയും സ്ലോ ബാറ്റിങാണ് അവര്‍ ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ കാഴ്ചവച്ചത്. റോയല്‍സ് ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും ആക്രണോത്സുകതയോടെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല.
രാജസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ യശസ്വി ജയ്സ്വാളും (21 പന്തിൽ 24), ജോസ് ബട്‍ലറും ചേർന്ന് (25 പന്തിൽ 21) 43 റൺസ് ചേർത്തെങ്കിലും പിന്നീട് റണ്ണൊഴുക്കുണ്ടായില്ല. സിമർജീത്ത് സിങ്ങാണ് ഇരുവരെയും മടക്കിയത്. സഞ്ജുവിനെയും സിമർജീത്ത് മടക്കിയതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. റിയാൻ പരാഗും ധ്രുവ് ജുറേലും (18 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 28) ചേർന്ന് അവസാന ഓവറുകളിൽ സ്കോറുയർത്താൻ ശ്രമം നടത്തിയെങ്കിലും ചെന്നൈ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ അതും പാഴായി. ജുറേലിനെ അവസാന ഓവറിലെ ആദ്യ പന്തിൽ ഷാർദുൽ താക്കൂറിന്റെ കൈയിലെത്തിച്ച തുഷാർ ദേശ്പാണ്ഡെ, തുടർന്നെത്തിയ ശുഭം ദുബെയെ റൺസെടുക്കും മുമ്പ് ശിവം ദുബെയെ ഏൽപിച്ചതോടെ സ്കോർ 150 കടത്താനുള്ള രാജസ്ഥാൻ ബാറ്റർമാരുടെ മോഹവും അവസാനിച്ചു.ചെന്നൈ ബൗളർമാരിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സിമർജീത്ത് സിങ്ങും 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയുമാണ് രാജസ്ഥാൻ്റെ നടുവൊടിച്ചത്.