ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് സർക്കാർ ഉത്തരവിറങ്ങി. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയത്. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരെ ഒഴിവാക്കി ഗുണഭോക്താക്കളുടെ പട്ടിക കിട്ടാൻ കാത്തെന്നാണ് ധനവകുപ്പ് വിശദീകരണം നൽകുന്നത്.
5090390 പേരാണ് നിലവിൽ പെൻഷൻ ലിസ്റ്റിലുള്ളതെന്നാണ് തദ്ദേശ വകുപ്പ് കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോൾ കിട്ടാനുള്ളത്. പെൻഷൻകാർ അടക്കം അടിസ്ഥാന ജനവിഭാഗങ്ങളിൽ അസംതൃപ്തിയുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഎം നേതൃയോഗത്തിലും വിമർശനം ഉയർന്നിരുന്നു. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.