തിരുവനന്തപുരം: അഴിമതി നിരോധന നിയമത്തിൻറെ വകുപ്പിൽ പെടുന്നകാര്യമല്ലാത്തതുകൊണ്ട് മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. അഴിമതി നിരോധന നിയമത്തിൻറെ വകുപ്പിൽ ഉൾപ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങൾ ഹർജിയിലില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കുന്നത് സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സർക്കാർ അഭിഭാഷകനോട് ഹർജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.
സമാനമായ ആരോപണങ്ങളുള്ള ഹർജി ഹൈക്കോടതിയുടെയും പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു. മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിജിലൻസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഹർജി വാദം കേൾക്കാൻ 27ലേക്ക് മാറ്റി. കരിമണൽ ഖനനത്തിനായി സിആർഎംഎസ് കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകുകയും അതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ആരോപണം.