20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക്; 37 കോടി രൂപയുടെ ബംപർ അടിച്ചത് വിബീഷിന്! അവസാന ടിക്കറ്റിൽ വിരിഞ്ഞ ‘മഹാഭാഗ്യം’
ഷാർജയിൽ പിക്ക്-അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹം (ഏകദേശം 37 കോടി രൂപ) ബംപർ സമ്മാനം ലഭിച്ചു.
ഇരുപത് വർഷത്തെ പ്രവാസജീവിതത്തിന് അവസാനമിടാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ഭാഗ്യം വിബീഷിനെ തേടിയെത്തിയത്.
ഷാർജയിൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്ക്-അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (ഏകദേശം 37 കോടി രൂപ) ബംപർ സമ്മാനം ലഭിച്ചു.
കഴിഞ്ഞ ഇരുപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന വിബീഷ് കഴിഞ്ഞ 15 വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണത്തിൽ പങ്കെടുക്കുന്നവനാണ്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന സമയത്താണ് അദ്ദേഹത്തെ തേടി ഈ ഭാഗ്യം എത്തിയത്.
ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ വിബീഷ് ഇതിനകം ആയിരം ദിർഹം വിലവരുന്ന ടിക്കറ്റുകൾ വാങ്ങിയിരുന്നു.
എന്നാൽ മാസാവസാനം കസിനും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് കൂടി വാങ്ങാൻ നിർബന്ധിച്ചതോടെ ആദ്യം വിബീഷ് മടിച്ചെങ്കിലും ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി ഓൺലൈനായി ടിക്കറ്റ് എടുത്തു. പിന്നീട് ജീവിതം മാറ്റിമറിച്ചത് ആ അവസാന ടിക്കറ്റായിരുന്നു.
ബുധനാഴ്ച വൈകിട്ട് അബുദാബിയിൽ നിന്ന് സാധനങ്ങൾ ഇറക്കി ഷാർജയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ വിബീഷിനെ തേടിയെത്തിയത്.
സാധാരണയായി ഓഫറുകളെക്കുറിച്ച് വിളിക്കുന്നതാണെന്ന് കരുതി ആദ്യം അദ്ദേഹം കാര്യമായ ശ്രദ്ധ നൽകിയില്ല. എന്നാൽ ബംപർ സമ്മാനം ലഭിച്ചതായി അറിയിച്ചതോടെ ആദ്യം വിശ്വസിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.
ശേഷം ഭാര്യ രസ്നയെ വിളിച്ച് വിവരം പറഞ്ഞതും വെബ്സൈറ്റിൽ തന്റെ പേര് പരിശോധിച്ചും വിജയം ഉറപ്പാക്കുകയായിരുന്നു.
സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമ്പോൾ വിബീഷിന് ഏകദേശം ഒൻപത് കോടിയോളം രൂപ ലഭിക്കുമെന്നാണ് വിവരം.
ഷാർജ ഇന്ത്യൻ സ്കൂളിൽ പഠനം പൂർത്തിയാക്കി ബംഗളൂരുവിൽ ബിബിഎ പഠിക്കുന്ന മകൾ വന്ദനയുടെ വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റമസാൻ മാസത്തിൽ ലഭിച്ച ഈ വലിയ അനുഗ്രഹം പ്രവാസജീവിതത്തിന് സമാധാനപരമായ ഒരു വിരാമം നൽകുമെന്ന് വിബീഷ് വിശ്വസിക്കുന്നു. രണ്ട് പതിറ്റാണ്ടോളം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വാഹനം ഓടിച്ച ശേഷം ഇനി നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.









