വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി
തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി.
പൊലീസ് ആസ്ഥാനത്തേക്കാണ് യു.കെ.ഷാജഹാനെ സ്ഥലം മാറ്റിയത്.
എസ്എഫ്ഐ– കെഎസ്‌യു സംഘട്ടനക്കേസിൽ അറസ്റ്റിലായ 3 കെഎസ്‌യു പ്രവർത്തകരെ കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചും ആണ് പൊലീസ് കോടതിയിലെത്തിച്ചത്.
പൊലീസ് നടപടിയെ വിമർശിച്ച മജിസ്ട്രേട്ട് നസീബ് എ.അബ്ദുൽ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു.
കഴിഞ്ഞമാസം 19നു വൈകിട്ടു മുള്ളൂർക്കരയിൽ നടന്ന അടിപിടിയെത്തുടർന്നാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ മാത്രം പൊലീസ് കേസെടുത്തത്.
തുടർന്ന് കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ, ജില്ലാ കമ്മിറ്റിയംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.എ.അസ്‍ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്.
പ്രവർത്തകരെ ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു.
എന്നാൽ തിരിച്ചറിയൽ പരേഡ് വേണ്ടതിനാലാണു മുഖംമൂടിയത് എന്നായിരുന്നു പോലീസിന്റെ വിശദീകരണം.
ഇവരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയതും മുഖം മൂടി ധരിച്ചാണ്.
ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം നിലവില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കുന്നതിനായി ഷാഫി പറമ്പില്‍ എം.പി ഇന്ന് തൃശൂരിലെത്തും.
വിയ്യൂര്‍ സബ്. ജയിലില്‍ എത്തി വിദ്യാര്‍ത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് വിവരം.
കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐയുമായി ഉള്ള സംഘര്‍ഷത്തില്‍ പ്രതികളായ കെ എസ് യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് കോടതിയില്‍ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോള്‍ ഇവരെ വിലങ്ങുകള്‍ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയും ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.
Summary: KSU activists were brought to court with their faces covered, sparking controversy. Following this, Vadakkanchery SHO U.K. Shajahan has been transferred to the police headquarters.