വാഷിങ്ടൻ: വ്ലാഡിമിർ പുട്ടിനെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പരാമർശം.
‘യുക്രെയ്നിൽ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കൂട്ടുന്നതിനെ പറ്റി യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
യുദ്ധം തുടങ്ങിയതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ‘ഭ്രാന്തൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്.
യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ റഷ്യ-യുഎസ് ബന്ധം കൂടുതൽ മോശമായി.
‘‘പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാൾ ഒരു ഭ്രാന്തനായി മാറി. ഒരു കാര്യവും ഇല്ലാതെ ആളുകളെ കൊല്ലുന്നു. ഞാൻ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്.
അകാരണമായി യുക്രെയ്നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രെയ്‌ന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രെയ്‌ൻ മുഴുവനായി കീഴടക്കാനാണ് റഷ്യ ഇപ്പോൾ ആഗ്രഹിക്കുന്നത്.
ഇതു ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, പുട്ടിൻ അങ്ങനെ ചെയ്താൽ അത് റഷ്യയുടെ പതനത്തിലേക്ക് നയിക്കും. പുട്ടിൻ ചെയ്യുന്ന പല കാര്യങ്ങളിലും ഞാൻ സന്തുഷ്ടനല്ല.
അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നുണ്ട്. പുട്ടിന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. യുക്രെയ്ൻ നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ച് ആളുകളെ കൊല്ലുകയാണ്, എനിക്ക് അത് ഒട്ടും ഇഷ്ടമല്ല എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെയും ട്രംപ് അതിരൂക്ഷമായി വിമർശിച്ചു. സെലെൻസ്കിയുടെ സംസാരരീതി ശരിയല്ലെന്നായിരുന്നു ട്രംപിന്റെ വിമർശനം.
‘‘അദ്ദേഹത്തിന്റെ വായിൽനിന്നു വരുന്നതെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എനിക്ക് അത് ഇഷ്ടമല്ല, അത് നിർത്തുന്നതാണ് അയാൾക്ക് നല്ലത്.
യുദ്ധം തുടങ്ങുന്ന സമയത്ത് ഞാൻ ആയിരുന്നു യുഎസ് പ്രസിഡന്റെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. യുദ്ധം തുടങ്ങാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. ഇത് സെലെൻസ്‌കിയുടെയും പുട്ടിന്റെയും ബൈഡന്റെയും യുദ്ധമാണ്, ട്രംപിന്റെ യുദ്ധമല്ല.’’– ഡോണൾഡ് ട്രംപ് പറഞ്ഞു