സുരേഷ് ഗോപിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തി എന്ന കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ ഉയർന്നിരുന്നത് ഗൂഢാലോചന ആരോപണമാണ്.
തലസ്ഥാനത്തു എത്തിയ സുരേഷ് ഗോപിയെ അതീവ രഹസ്യമായാണ് ചോദ്യം ചെയ്തത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടന്നത്.
തൃശൂർ പൂരം നിർത്തിവച്ചതിനു പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
വാഹങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഈ മേഖലയിലേക്കു ആംബുലൻസിൽ സുരേഷ് ഗോപി വന്നിറങ്ങിയത്തിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡി എഫും ഒരുപോലെ ആരോപണം ഉന്നയിച്ചിരുന്നു.
പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവർത്തകരാണ്. ഇവർ അറിയിച്ചതനുസരിച്ചാണ് താൻ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം.
തൃശൂർ പൂരം വെടിക്കെട്ട് വിവാദം തരികിട പരിപാടിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്.
വിഷയവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തുകയും ചെയ്തു.
കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായിരിക്കുകയാണെന്നും,
അനുമതി ലഭിക്കുന്നതിനായി ദേവസ്വം അംഗങ്ങൾ കേന്ദ്രമന്ത്രിമാരായ
സുരേഷ് ഗോപി, പിയൂഷ് ഗോയൽ എന്നിവരെ നേരിൽ കണ്ടിട്ടും കാര്യമുണ്ടായില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഇന്നലെ പറഞ്ഞിരുന്നു.
ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും,
ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ താൻ എത്തിച്ചതാണെന്നും, രണ്ട് മണിക്കൂറോളമാണ് വിഷയത്തെച്ചൊലി ചർച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസ്സിലാക്കിയതാണെന്നും, സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുന:ക്രമീകരിക്കാൻ ശ്രമിച്ചപ്പോൾ കണ്ണൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായതും അദ്ദേഹം വിശദമാക്കി.
അതുമാത്രമല്ല വേലയ്ക്ക് വെടിക്കെട്ട് നടത്തുന്നതിനായി അനുമതി ലഭിക്കാൻ താൻ കൂടെ നിന്നിട്ടും, ചില രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി അതുമറച്ച് വെയ്ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
കൂടാതെ കേന്ദ്രമന്ത്രി ആയ ശേഷം തൃശൂരിൽ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനത്തോട്, അഞ്ചു വർഷം കൂടുമ്പോൾ തൃശൂരിൽ നിന്ന് ജയിച്ചവർ എന്താണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മാത്രമല്ല തോറ്റപ്പോഴും തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും, ജയിച്ചപ്പോൾ പിന്നെ എന്തൊക്കെ ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടല്ലോയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര അനുമതി ലഭിക്കാത്തതോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞിരുന്നു.
ഇത്തവണ വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിക്കെട്ടിന് അനുമതി ലഭിക്കാത്ത പക്ഷം പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്.
ഇത്തവണത്തെ തൃശ്ശൂർ പൂരം മെയ് 6 ന് നടത്താൻ ഇരിക്കെ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാത്തത് വലിയ ആശങ്കകൾക്കാണ് വഴി വെച്ചിരിക്കുന്നത്.
വെടിക്കെട്ട് പുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ ദൂരം വേണമെന്നതാണ് പ്രധാന നിബന്ധന. ഫയർ ലൈനിൽ നിന്നും 100 മീറ്റർ മാറിവേണം ആളുകൾ നിൽക്കാൻ,
50 മീറ്റർ പരിധിയിൽ സ്‌കൂളുകളോ പെട്രോൾ പമ്പോ പാടില്ലെന്നും നിബന്ധനകളുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നിബന്ധനകളാണ് വെടിക്കെട്ട് നടത്തിപ്പിന് എതിരായ് നിൽക്കുന്നത്.
English Summary:
Union Minister Suresh Gopi was questioned by the police in connection with the case related to the alleged disruption of the Thrissur Pooram festival. He faced conspiracy charges, and the interrogation was conducted in strict secrecy upon his arrival in the state capital. The questioning was led by a team headed by ADGP H. Venkatesh