പുടിനും സെലൻസ്കിയും നേരിട്ട് ചർച്ച നടത്തും; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക്
വാഷിങ്ടൺ:
റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതായി സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും നേരിട്ട് സംസാരിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
സെലൻസ്കിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ഭാവിയിൽ നടക്കുന്ന ഉഭയകക്ഷി സമാധാന ചർച്ചയ്ക്ക് വേദി ഒരുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. സെലൻസ്കിയും പുടിനും തമ്മിലുള്ള ചർച്ചയിൽ ട്രംപും നേരിട്ടു പങ്കെടുക്കുമെന്ന് സൂചനയും നൽകി.
വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കിടെ മീറ്റിംഗ് നിർത്തിവെച്ച് ട്രംപ് പുടിനുമായി നേരിട്ട് സംസാരിച്ചുവെന്നാണ് എഎഫ്പി റിപ്പോർട്ട്. ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഫിൻലാൻഡ്, നാറ്റോ, യൂറോപ്യൻ കമ്മീഷൻ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ ചർച്ച.
“സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് നന്ദി. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പിന്തുണ ആവശ്യമുണ്ട്,” – സെലൻസ്കി പറഞ്ഞു. അതിന് മറുപടിയായി ട്രംപ്, “പുടിനും സമാധാനം ആഗ്രഹിക്കുന്നുണ്ട്. എല്ലാം അനുകൂലമായി പോയാൽ ഇന്നുതന്നെ യുദ്ധം അവസാനിക്കാം,” എന്നായിരുന്നു അഭിപ്രായപ്പെട്ടത്.
യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം സ്ഥാപിക്കാനും ട്രംപിന് ശക്തിയുണ്ടെന്ന് സെലൻസ്കി ചർച്ചയ്ക്ക് മുമ്പും ശേഷവും അഭിപ്രായപ്പെട്ടു. “ബലപ്രയോഗത്തിലൂടെയാണ് റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാവുക, ട്രംപിന് ആ ശക്തിയുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉറപ്പിനായി യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവും ചർച്ചകളിൽ പങ്കെടുത്തു. ഇതിനുമുമ്പ്, ഈ മാസം 15-ന് ട്രംപ് പുടിനുമായി നേരിട്ട് സംഭാഷണം നടത്തിയിരുന്നു. തുടർന്ന് സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയും നടന്നു.
“യുക്രൈനിലെ സമാധാനം യൂറോപ്പിന്റെ സമാധാനമാണ്. റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും,” – എന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തു
English Summary :
US President Donald Trump intensifies efforts to end the Russia-Ukraine war. Trump connects Vladimir Putin and Volodymyr Zelensky for direct peace talks with support from EU leaders. Signs of war reaching an end soon.









