തിരുവല്ല: തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് മാനേജരെയും എസിയെയും ഭക്തർ തടഞ്ഞുവെച്ചു. ആദ്യദിനങ്ങളിൽ ആനയെ ഒഴിവാക്കിയതിന് പിന്നാലെ ഭഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി അധിക്ഷേപിച്ചു എന്നാണ് ഭക്തരുടെആക്ഷേപം.
വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ഭക്തരുടെയും നേതൃത്വത്തിൽ ആറുമണിക്കൂർ പ്രതിഷേധിച്ച ശേഷമാണ് നടപടിയായത്. ക്ഷേത്ര ആചാരങ്ങളെ അട്ടിമറിക്കുന്നതിനാണ് ദേവസ്വം ബോർഡും ചില തല്പരകക്ഷികളും ശ്രമിക്കുന്നതെന്നായിരുന്നു ഭക്തരുടെ ആരോപണം.
കേരളത്തിലെ ആട്ടവിശേഷങ്ങളിൽ പ്രധാനമാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവം.ആചാര്യ വൈവിധ്യം കൊണ്ടും അനുഷ്ഠാന സവിശേഷതകൊണ്ടും ഏറെ ശ്രദ്ധേയമാണ് തിരുവല്ല ഉത്സവം. പ്രധാന ദേവതാഭാവത്തിലുള്ള ശ്രീവല്ലഭസ്വാമിക്കും സുദർശനമൂർത്തിക്കും രണ്ട് ആനകൾ എഴുന്നള്ളത്ത് വ്യവസ്ഥയിൽ നിർബന്ധമാണ്. ദേവസ്വം മാനദണ്ഡപ്രകാരം ഇതിനുള്ള പൂർണ ഉത്തരവാദിത്വം ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ്. എന്നാൽ നീരിൽ കെട്ടിയ ആനയെ ഡ്യൂട്ടിക്ക് ഇട്ട്ത് ഒഴിച്ച് ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഉത്സവ അടിയന്തിരവുമായി ബന്ധപ്പെട്ട ശ്രീബലികളും ആനയെ ഒഴിവാക്കിയാണ് നടത്തപ്പെട്ടത്.
എഴുന്നള്ളത്തിന് ആനയില്ലെന്ന ന്യായം പറഞ്ഞാണ് അധികൃതർ ആചാരം ലംഘിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ആനയെ എത്തിക്കാനുള്ള നടപടിയും ദേവസ്വം അധികൃതർ സ്വീകരിച്ചു.