പോലീസ് സേനയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവത്തിന് വേദിയായി പോലീസ് അക്കാദമി. പരിശീലനത്തിരിക്കുന്ന ട്രെയിനികളിലൊരാൾ ഗർഭിണിയായതാണ് സംഭവം. പരിശീലനത്തിലുള്ള ട്രെയിനികളിലൊരാളാണ് ഉത്തരവാദിയെന്നുമാണ് കണ്ടെത്തൽ.Trainees jump over the wall of discipline in the police academy
പോലീസ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയ ശേഷമുണ്ടായ പ്രണയബന്ധമാണ് അരുതായ്മയിൽ കലാശിച്ചത്. ഇരുവരും വിവാഹിതരാണെന്നതാണ് മറ്റൊരു കൗതുകം.
പരിശീലനത്തിൽ നിന്ന് അനധികൃതമായി അവധിയെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബോർഷൻ നടത്തിയതായി കണ്ടെത്തിയത്.
സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിർത്താൻ തീരുമാനിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടാനാണ് സാധ്യത.
വകുപ്പുതല അന്വേഷണം ഇരുവരുടെയും കുടുംബങ്ങളിലേക്കും എത്തും എന്നത് സ്വാഭാവികമാണ് എന്നിരിക്കെ അവിടെ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അതിനൊപ്പം ഉപജീവനം കൂടി മുട്ടിക്കുന്ന തരത്തിൽ സർക്കാർ നടപടി ഉണ്ടായാൽ പരിഹരിക്കാനാകാത്ത നഷ്ടം ഇരുവർക്കും ഉണ്ടാകും.
സർക്കാരിലെ മറ്റേത് വകുപ്പിലായാലും ഇത്തരം സാഹചര്യം ഉണ്ടായാൽ യാതൊരു പരുക്കുമില്ലാതെ ഇരുവർക്കും ജോലിചെയ്ത് ജീവിക്കാൻ കഴിയും എന്നത് യാഥാർത്ഥ്യമാണ്. ഇവിടെ ഇവർക്കുമെതിരെ ഇതുവരെ കുടുംബത്തിൽ നിന്നോ മറ്റൊരിടത്ത് നിന്നും ആരും പരാതി ഉന്നയിച്ചതായും വിവരമില്ല. ഒരു കേസും റജിസ്റ്റർ ചെയ്തിട്ടുമില്ല.
അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാവുന്ന തരത്തിൽ താൽക്കാലികമായാണ് ഇരുവരെയും മാറ്റിനിർത്തിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെയുള്ള സാങ്കേതികതയുടെ ഭാഗമായി മാത്രമാണിത്.
വിഷയം ഗൗരവമാണെന്ന് കണക്കാക്കി സർവീസിൽ തുടരാൻ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് ഉന്നതതലത്തിൽ അഭിപ്രായം ഉണ്ടായിട്ടുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരുടെയും കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കും.
അതേസമയം വിഷയം തീർത്തും വ്യക്തിപരമാണെന്നും കടുത്ത നടപടി പാടില്ലെന്നും പോലീസിൽ അഭിപ്രായമുണ്ട്. പോലീസ് ട്രെയിനികൾ എന്ന തരത്തിലുള്ള ഇരുവരുടെയും ഔദ്യോഗിക ജീവിതത്തെ ഇതൊരിക്കലും ബാധിച്ചിട്ടില്ല. പരിശീലനത്തെ ബാധിക്കുന്ന തരത്തിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.
ഇതെല്ലാം കണക്കിലെടുത്താൽ വ്യക്തിസ്വാതന്ത്ര്യത്തിൽ ഡിപ്പാർട്ട്മെൻ്റ് കൈകടത്തേണ്ടതില്ല എന്നും അഭിപ്രായമുള്ളവരുണ്ട്.
എന്നാൽ അച്ചടക്കസേന എന്ന നിലയിൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല എന്നതാണ് ഔദ്യോഗികമായി രൂപപ്പെട്ടിട്ടുള്ള അഭിപ്രായം. എതിരഭിപ്രായം ഉള്ളവരും അച്ചടക്കം കണക്കാക്കി പരസ്യമായി പ്രകടിപ്പിക്കില്ല എന്നതാണ് വസ്തുത.