ഓൺലൈൻ പേയ്‌മെന്റുകളിൽ പണം അയക്കുന്നതിനു സമയപരിധി കൊണ്ടു വരാനൊരുങ്ങി കേന്ദ്രം. രണ്ടു വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന ഓൺലൈൻ പേയ്‌മെന്റ് നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ പണം ട്രാൻസ്ഫർ ആകുന്നതിന് സമയപരിധി നിശ്ചയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പ്രാബല്യത്തിലായാൽ, ആദ്യമായി ഒരാൾക്ക് പണമയയ്ക്കുന്നത് 2000 രൂപയിൽ കൂടുതലാണെങ്കിൽ ആ പണം അയാൾക്ക് ലഭിക്കാൻ നാല് മണിക്കൂർ സമയമെടുക്കും. അതിനിടയിൽ പേയ്‌മെന്റ് പിൻവലിക്കാനോ മാറ്റങ്ങൾ വരുത്താനോ പണമയയ്ക്കുന്ന ആൾക്ക് സാധിക്കും.
പുതിയ തീരുമാനം ഡിജിറ്റൽ പേയ്‌മെന്റുകളെ മോശമായി ബാധിക്കുമെങ്കിലും സൈബർ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് വഴിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ എന്നിങ്ങനെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കാകും നിയന്ത്രണം ബാധകമാകുക. മൊത്തം 13,530 കേസുകളിലായി 30252 കോടി രൂപയുടെ തട്ടിപ്പാണ് 2023 സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ 49 ശതമാനം കേസുകളും ഡിജിറ്റൽ പേയ്മെന്റ് (കാർഡ്/ഇന്റർനെറ്റ്) വിഭാഗത്തിലാണ് നടന്നിരിക്കുന്നത്.
ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ ആവശ്യമായ സൈബർ സുരക്ഷാ നടപടികൾ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ, ഗൂഗിൾ, റേസർപേ എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തും. ഈ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
Read Also: ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നടപടികൾ; പുതിയനിയമം ഇങ്ങനെ