കൊല്ലം: ഇടയം സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ അമ്മാവൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത പോലീസ്. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇടയം ഉദയഭവനില്‍ ഉമേഷി(45)ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.(Three people including uncle arrested in death of youth)
കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഉമേഷ് മരിച്ചത്. മരണകാരണം മർദ്ദനമേറ്റതാണെന്ന് പോസ്റ്റ് മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ദിനകരനേയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്‌കുമാര്‍, ഗ്രേഡ് എസ്ഐ.ഉദയന്‍, എസ്സിപിഒ വിനോദ്കുമാര്‍, സിപിഒ. സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഉമേഷും അമ്മാവനായ ദിനകരും തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ദിനകരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂൺ എട്ടാം തീയതി ഉമേഷ് ദിനകരൻ്റെ വീട്ടിലെത്തി അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ദിനകരനും മക്കളും ചേർന്ന് ഉമേഷിനെ മർദ്ദിക്കുകയായിരുന്നു.
പരിക്കേറ്റ് വീട്ടിലെത്തിയ ഉമേഷിനെ മർദ്ദന വിവരം അറിഞ്ഞതിന് പിന്നാലെ അമ്മ സാവിത്രി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാൽ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.