കൊച്ചി: പെരുമ്പാവൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടത്തിയ ബൈക്കുകൾ തേടി മോട്ടോർവാഹന വകുപ്പ്. മൂന്നു ബൈക്കുകളാണ് കിലോമീറ്ററുകളോളം മത്സരയോട്ടം നടത്തിയത്. ഇതിൽ ആഡംബര ബൈക്ക് ആയ ഡ്യൂക്ക് ആണ് അപകടത്തിൽപ്പെട്ടത്. വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മറ്റുബൈക്കുകളുടെ വിവരങ്ങൾ അറിയാൻ മോട്ടോർ വാഹന വകുപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ ലഭിച്ചില്ല. വാഹനത്തിന്റെ അമിതവേഗം കാരണം നമ്പർ വ്യക്തമായി കാണാൻ സാധിക്കാത്തതാണ് പ്രതിസന്ധിയായത്. ഇന്നും പരിശോധന തുടരാനാണ് തീരുമാനം. അപകടം നടന്ന റോഡിനടുത്തുള്ള രണ്ടു വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് ശേഖരിക്കും. മത്സരയോട്ടം നടത്തിയ ബൈക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
https://youtu.be/fUxlR7-vv3o
പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിലായിരുന്നു അപകടം. അമലും സുഹൃത്തുക്കളും ചേർന്ന് ബെക്കുകളിൽ മത്സരയോട്ടം നടത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട് എതിർദിശയിൽ എത്തിയ ബസിനടിയിലേക്ക് അമലിന്റെ ബെെക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽപ്പെട്ട അമലിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിൽ ബസിൻറെ റേഡിയേറ്റർ വരെ തകർന്നുപോയിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്നു ബസ്. ബസിന്റെ സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.