തിരുവനന്തപുരം: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ നിർണായക പാതയാകാൻ പുതിയ റോഡ് ഇടനാഴിയെത്തുന്നു. മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം – അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിഷൻ 2047 പദ്ധതിയിൽ തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴിയും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ പ്രാഥമിക നടപടികൾ ദേശീയപാതാ അധികൃതർ പൂർത്തിയാക്കി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന് സമർപ്പിച്ചു. ഭാരത്‌മാല പദ്ധതിയുടെ ഭാഗമായി പരിഗണിച്ചിരുന്ന തിരുവനന്തപുരം-അങ്കമാലി പാത, അതിവേഗ ഇടനാഴിയാക്കുമ്പോൾ നേരത്തെ നിർദേശിച്ച അലൈൻമെന്റിൽനിന്ന് ചെറിയ വ്യത്യാസമുണ്ടാകും.
തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴി നാലുവരിപാതയാക്കാനാണ് നിലവിലെ തീരുമാനം. 205 കിലോമീറ്റർ റോഡിനുവേണ്ടി ഏകദേശം 950 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരുന്നത്. നിർദിഷ്ട തിരുവനന്തപുരം റിങ് റോഡിൽനിന്ന് തുടങ്ങി നിർദിഷ്ട അങ്കമാലി ബൈപ്പാസിലാകും അവസാനിക്കുക. നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിൽ നിന്നാകും സ്ഥലം ഏറ്റെടുക്കേണ്ടി വരിക. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കിയാകും പുതിയ അലൈൻമെന്റ്.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ മുൻപ് അംഗീകരിച്ച അലൈൻമെന്റിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പ്രതിസന്ധികൾ ഉയർന്നതോടെ അങ്കമാലി പാതയുടെ തുടർനടപടികൾ കേന്ദ്രം കഴിഞ്ഞവർഷം നിർത്തിവെച്ചിരുന്നു. അതിവേഗ ഇടനാഴി പ്രഖ്യാപനത്തിനു ശേഷമാകും ടോപ്പോഗ്രാഫിക്കൽ സർവേ നടത്തി അന്തിമ അലൈൻമെന്റ് പ്രഖ്യാപിക്കുക. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോരമേഖലയിലൂടെയാകും ഇത് കടന്നുപോകുക.ഭാരത്‌മാല പദ്ധതിക്കു പകരമാണ് വിഷൻ 2047-ആവിഷ്കരിക്കുന്നത്. ഭാരത്‌മാല പദ്ധതിയിൽ സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് വിഷൻ 2047-ലേക്ക് അങ്കമാലി-തിരുവനന്തപുരം എക്സ്‌പ്രസ് വേ നിർദേശിച്ചത്. 2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക.