കൊച്ചിയിലെ ന്യൂജെൻ ക്വട്ടേഷൻ സംഘങ്ങളിൽ കുപ്രസിദ്ധനാണ് അനസ്. ഭായി നസീർ, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളിൽ നിന്ന് ഭിന്നമാണ് അനസിന്റെ രീതികൾ. ആഡംബര കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം കൂട്ടാളികളും കാണും. സിനിമാ സ്‌റ്റൈലിൽ പട്ടാപ്പകൽ കൊച്ചിയിലൂടെ നടക്കും.
സ്വർണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴിൽ. എന്തിനും പോന്ന യുവാക്കളെ സംഘത്തിൽ ഉൾപ്പെടുത്തിയാണ് ക്വട്ടേഷൻ പ്രവർത്തനം. വലിയ സെറ്റിൽമെന്റ് കേസുകളാണ് നിലവിൽ അനസിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ പണി. പൊലീസ് വിചാരിച്ചാൽ സാധിക്കാത്ത പല കാര്യങ്ങളും അനസും കൂട്ടരും വിചാരിച്ചാൽ നടക്കും.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസ് രാജ്യം വിട്ടതായാണ് പുതിയ വെളിപ്പെടുത്തൽ. കൊലപാതകം, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പാവൂർ അനസ് എന്ന ഗുണ്ടാതലവൻ ഗൾഫിലേയ്ക്ക് കടന്നത് വ്യാജ പാസ്പോർട്ടിലാണെന്ന് റിപ്പോർട്ട്. ട്രെഡിങ്ങിന്റെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് അനസ് ദുബൈയിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് ഒരുചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂർ അനസിന്റെ വ്യാജ പാസ്പോർട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
കർണാടകയിൽ നിന്ന് ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും ഉൾപ്പെടെ വ്യാജമായി നിർമ്മിച്ച് പാസ്പോർട് തരപ്പെടുത്തി. ഒന്നര ലക്ഷം രൂപ നൽകിയാൽ ഇങ്ങനെ വ്യാജമായി പാസ്പോർട്ട് നൽകുന്ന മാഫിയകൾ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ഗൾഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് സിനിമാ താരങ്ങളുടെയും സഹായം അനസിന് ലഭിക്കുന്നുണ്ട്.
അതേസമയം കൊച്ചിയിലെ ഗുണ്ടാതലവനായ അനസിന് ഗൾഫിൽ താരപരിവേഷമാണ്. ഗൾഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങൾക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോൻ, മാളവിക മേനോൻ, സ്വാസിക, വിനയ് ഫോർട്ട്, ഷിയാസ് കരീം എന്നിവർക്കൊപ്പമാണ് അനസും ചടങ്ങിൽ പങ്കെടുത്തത്. ഈ ബിസിനസിൽ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്. എന്നാൽ അനസിന് ബിസിനസിൽ പങ്കില്ലെന്നും ഒരു ഇൻസ്റ്റഗ്രാം താരമെന്ന നിലയിൽ ക്ഷണിച്ചതാണെന്നുമാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി മുഫിയുടെ വിശദീകരണം.
നടൻ ഷിയാസ് കരീമുമായി അനസ്സിന് വലിയ ബന്ധമെന്നാണ് ഇയാളുടെ സംഘാംഗമായിരുന്ന ഔറംഗസേബിന്റെ വെളിപ്പെടുത്തൽ. നിരവധി ക്രിമിനൽ കേസിൽപ്പെട്ട് കേരളത്തിൽ നിന്ന് മുങ്ങിയ പെരുമ്പാവൂർ അനസ്, ദുബായിൽ നിന്ന് സ്വർണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. ഇതിന് സിനിമാ രാഷ്ട്രീയ രംഗത്തുള്ളവരുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഔറംഗസേബ് തുറന്നുപറഞ്ഞിരുന്നു. നേരത്തെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തെക്കുറിച്ചുള്ള അന്വേഷണവും അനസ് ഉൾപ്പെടുന്ന ഗുണ്ടാ നേതാക്കന്മാരിലേയ്ക്കാണ് എത്തിപ്പെട്ടത്. കേരളത്തിലെ ക്രിമിനൽ കേസുകൾക്കൊപ്പം ഗൾഫിലെ ഇടപാടുകളും അന്വേഷണ ഏജൻസികൾ പരിശോധിക്കേണ്ടതാണ്.
നാട്ടിലൊക്കെ സിനിമകളിൽ എത്തുന്ന അധോലോക നേതാക്കളെ പോലെയാണ് അനസിന്റെ എഴുന്നള്ളത്. നാലഞ്ച് കാറുകളുടെ അകമ്പടിയോടെ അംഗരക്ഷകർക്കൊത്ത് ആഡംബരക്കാറിലാണ് കറക്കം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും ആരും അനസിനെ തൊടാൻ ശ്രമിക്കാറില്ല. ഒരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത അനസ് രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദവിയിൽവരെയെത്തിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്. പാർട്ടിയിൽ ചേർന്ന് നേരെപിടിച്ച് ദേശീയ ജനറൽ സെക്രട്ടറിയാക്കുകയായിരുന്നു. വിവാദമുണ്ടായെങ്കിലും ഒരുവർഷത്തോളം ആ പദവിയിൽ തുടർന്നു.
അംഗരക്ഷകരില്ലാതെ അനസിന്റെ രംഗപ്രവേശനം കുറവാണ്. കരിപ്പൂരിൽ സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ അനസ് അംഗരക്ഷകരുടെ എണ്ണം വീണ്ടും കൂട്ടുകയും ചെയ്തു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, രാംവിലാസ് പാസ്വാൻ, മകൻ പ്രിൻസ്രാജ് പാസ്വാൻ തുടങ്ങിയവരുമായെല്ലാം കൂടിക്കാഴ്ചനടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അനസിന്റെ ഫേസ്‌ബുക്ക് പേജിലുണ്ട്.
കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെപേരിൽ ജയിലായതോടെയാണ് അനസിന്റെ ജീവിതം മാറിമറിഞ്ഞത്. ജയിലിൽനിന്ന് അനസ് നേരെയിറങ്ങിയത് ഗുണ്ടാപ്രവർത്തനത്തിലേക്കാണെന്ന് അയാളുമായി അടുപ്പമുള്ളവർ പറയുന്നു. കർണാടകയും മുംബൈയുമൊക്കെയായിരുന്നു അനസിന്റെ കളരി. പിന്നെ കേരളത്തിലെത്തി സ്വർണക്കടത്തുകാരെ പറ്റിക്കുന്ന കാരിയർമാരെ പിടികൂടുന്ന ഓപ്പറേഷനാണ് ആദ്യം തുടങ്ങിയത്. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമൊക്കെയായിരുന്നു പ്രധാനമേഖല.
സ്വർണക്കടത്തുകാർക്കിടയിൽ അനസിന്റെ പേര് ബ്രാൻഡ് ചെയ്യപ്പെട്ടതോടെ വൻ സാമ്പത്തിക വളർച്ചയുണ്ടായി. അനസ് ഒരേസമയം കർണാടകയിലും പല ഓപ്പറേഷനുകൾക്കും നേതൃത്വം നൽകി. പ്രതിഫലം നൽകാതെ ബുദ്ധിമുട്ടിക്കുന്ന പ്രൊഡ്യൂസർമാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിക്കാൻ സിനിമാ രംഗത്തുള്ളവർവരെ അനസിനെ ഉപയോഗപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് കാലത്ത് കിറ്റ് വിതരണംചെയ്ത് ചാരിറ്റി പ്രവർത്തനം നടത്തി ശ്രദ്ധേയനാവാനും ശ്രമം നടത്തിയിരുന്നു.
ഒറ്റുകാരനെന്ന് കരുതിയ വ്യ്കതിയെ അനസ് തീർത്തു കളഞ്ഞു എന്നമാണ് മാധ്യമ വാർത്തകൾ. പെരുമ്പാവൂർ വലിയകുളം സ്വദേശി സി.എസ്. ഉണ്ണിക്കുട്ടനാണ് തനിക്കെതിരേ പൊലീസിന്റെ ഇൻഫോമറായി പ്രവർത്തിക്കുന്നതെന്ന് സംശയംവന്നു. അയാളെ പിന്നീട് മംഗളൂരുവിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഈ കേസിൽ അനസ് ഏതാനും മാസങ്ങൾ മാത്രമാണ് ജയിലിൽക്കിടന്നത്. കൊലപാതകം, സ്ത്രീയെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോവൽ, ആയുധം കൈവശംവെക്കൽ തുടങ്ങി 11 കേസുകൾ നെടുംതോട് കരയിൽ പാലക്കൽ വീട്ടിൽ അൻസീർ എന്ന അനസിന്റെ പേരിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ചെറുപ്ലശേരി കേന്ദ്രീകരിച്ചായിരുന്നു അനസിന്റെ പ്രവർത്തനം.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധമുള്ള ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവൻ ചരൽഫൈസലാണ് പാലക്കാട്ട് താമസസൗകര്യമൊരുക്കിക്കൊടുത്തത്. എറണാകുളത്ത് ആശുപത്രിയിൽ കഴിയവേ അനസിന്റെ തലയണയുടെ അടിയിൽനിന്ന് തോക്ക് കണ്ടെത്തിയിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായ അനസ്, കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ആരോപണത്തിന്റെ നിഴലിലായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരി ആസൂത്രണം ചെയ്ത വെടിവയ്പ് നടപ്പാക്കിയത് അനസാണെന്ന് ആരോപണം ഉയർന്നിരുന്നു.