തിരുവനന്തപുരം: സ്ഥാനമാറ്റം ഉറപ്പ്. അതു ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനാണോ ഇടത് എംഎൽഎമാരായ ഡോ.കെ.ടി. ജലീലിനും പി.വി. അൻവറിനുമാണോ എന്നതാണ് അറിയാനുള്ളത്.There is no truce in the Pinarayi government during the crisis
മുഖ്യമന്ത്രിക്ക് പിന്നാലെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട ജലീലും അൻവറും പരാതി ആവർത്തിച്ചതിനു പുറമേ അതിരൂക്ഷമായാണു പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ പരാതി ആവർത്തിച്ച അൻവർ പിന്നോട്ടില്ലെന്നും പരസ്യമായി അറിയിച്ചു. അതുകൊണ്ടുതന്നെ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഈ വിഷയം അവഗണിക്കാനാവില്ല.
എഡിജിപി അജിത് കുമാർ മുഖ്യമന്ത്രിയുടെ സന്ദേശവാഹകനായി ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെ സന്ദർശിച്ചെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിക്കുന്നതും ഇതുമായി ചേർത്തുകാണേണ്ടിവരും. മുഖ്യമന്ത്രി എഡിജിപിയെ വഴിവിട്ട് സംരക്ഷിക്കുകയാണെന്ന പ്രതീതിയുണ്ടാകുന്നതു സെക്രട്ടേറിയറ്റിന് പരിശോധിക്കേണ്ടിവരും. അതിനാൽ, അജിത് കുമാറിനെ മാറ്റാനാണു സാധ്യത.
ശശിക്കെതിരേയുള്ള നടപടിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാവും നിർണായകം. പൊളിറ്റിക്കൽ സെക്രട്ടറി പദം പാർട്ടി സ്ഥാനം അല്ലാത്തതിനാൽ സമ്മേളനകാലത്തും നടപടിയെടുക്കാൻ തടസമില്ല. അതും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ശശി തുടരുന്നത് അൻവറും ജലീലും സഹിച്ചേക്കാം.
എന്നാൽ, അജിത് കുമാറിനെ ഇരുവരും അംഗീകരിക്കില്ല. അദ്ദേഹത്തിനെതിരേ നടപടിയുണ്ടായില്ലെങ്കിൽ ഇരുവരും കടുത്ത നീക്കത്തിലേക്കു കടന്നേക്കാം. അതിന് സെക്രട്ടേറിയറ്റ് അവസരമൊരുക്കില്ലെന്നു കരുതുന്നു.
സിപിഎമ്മിന്‍റെ സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ പിന്തുണയോടെ അംഗമാകാമെന്ന് പ്രതീക്ഷിക്കുന്ന പി.ശശിയെ ലക്ഷ്യമിട്ട് കണ്ണൂരിലെ എതിർ വിഭാഗത്തിന്‍റെ ഇടപെടലാണ് അൻവറിന്‍റെയും ജലീലിന്‍റെയും വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് സംശയിക്കുന്നവരുമുണ്ട്.
എന്നാൽ,അത്തരമൊരു അജൻഡയുമില്ലെന്നും സിപിഎം പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും അനുഭവിക്കേണ്ടി വന്നതാണ് തങ്ങളിലൂടെ പുറത്തുവന്നതെന്നും അൻവറും ജലീലും ആണയിടുന്നു.
അതേ സമയം എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപിയിൽ തർക്കം രൂക്ഷം. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ എൻസിപിയിൽ നീക്കം നടക്കുന്നുണ്ടെങ്കിലും എ കെ ശശീന്ദ്രൻ ഇനിയും വഴങ്ങിയിട്ടില്ല.
മന്ത്രിസ്ഥാനം നഷ്ടമായാൽ എംഎൽഎ പദവിയും രാജിവക്കുമെന്ന നിലപാടിലാണ് ശശീന്ദ്രൻ. പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയിരുന്നു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പി സി ചാക്കോയുടെ നീക്കം.
എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയും കുട്ടനാട് എംഎൽഎ തോമസ് കെ തോമസും മുംബൈയിൽ എത്തി പാർട്ടി അധ്യക്ഷൻ ശരത് പവാറിനെ കാണും. മന്ത്രി മാറ്റത്തിന്റെ അനിവാര്യത പിസി ചാക്കോ അധ്യക്ഷനെ അറിയിക്കും.
എ കെ ശശീന്ദ്രൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പാർട്ടിക്കുള്ളിലെ ചർച്ച പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു. മന്ത്രി വിഷയം എൻസിപിയിലെ ആഭ്യന്തര വിഷയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്തിമ തീരുമാനം പാർട്ടി കേന്ദ്ര ഘടകത്തിന്റേത് ആയിരിക്കും.
എന്നാൽ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും താൻ മാധ്യമങ്ങളിൽ നിന്നാണ് ഈ വാർത്ത അറിഞ്ഞതെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിമാറ്റത്തെക്കുറിച്ച് തനിക്ക് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും എന്നാണ് ശശീന്ദ്രന്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം പാര്‍ട്ടിയില്‍ ശക്തമാണ്.
ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ തോമസിനുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നെന്നാണ് തോമസ് ആദ്യം മുതല്‍ പറയുന്നത്.
എന്നാല്‍ ശശീന്ദ്രന്‍ വിഭാഗം ഇത് തള്ളിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കേന്ദ്രമാക്കി ഇരുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.
രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ പിണറായി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ഇടതുമുന്നണി മുന്‍തീരുമാനപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജു മാറി കേരള കോണ്‍ഗ്രസ് (ബി)യുടെ കെ.ബി.ഗണേഷ് കുമാര്‍ വന്നു.
ഐഎന്‍എല്‍ മന്ത്രിയായ അഹമ്മദ് ദേവർകോവിൽ മാറി കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായി. ഇതെല്ലാം ചെറുപാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം എന്ന മുന്‍ തീരുമാനം അനുസരിച്ചായിരുന്നു. ഇതേ ആവശ്യമാണ് എന്‍സിപിയില്‍ തോമസ്.കെ.തോമസും ഉയര്‍ത്തുന്നത്