കൊച്ചി: സ്വയം കഴുത്ത് മുറിച്ച യുവാവിനെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. കഴുത്തിൽ കല്ല് ഇരിക്കുന്നെന്ന് പറഞ്ഞാണ് പറവൂർ സ്വദേശിയായ യുവാവ് സ്വയം കഴുത്ത് മുറിച്ചത്. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെ അടുക്കളയിൽ വച്ചാണ് സംഭവം.The young man who cut his own throat died before reaching the hospital
‘തൊണ്ടയിൽ കല്ല് ഇരിക്കുന്നു’ എന്നു പറഞ്ഞ് അഭിലാഷ് മൂർച്ചയേറിയ അരിവാൾ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്പർ മായാദേവി ഷാജി പറഞ്ഞു. അഭിലാഷിന്റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇദ്ദേഹം ഉപയോഗിക്കുന്ന അരിവാൾ ഉപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്.
സംഭവസമയത്ത് അമ്മ വത്സല മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അഭിലാഷ് അരിവാൾ എടുക്കുന്നത് കണ്ട് ഭർത്താവിനെ വിളിക്കാൻ വത്സല പുറത്തിറങ്ങിയെങ്കിലും ഇതിനിടെ യുവാവ് കഴുത്ത് മുറിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അവിടെയെത്തും മുമ്പേ മരണം സംഭവിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്പർ കൂട്ടിച്ചേർത്തു.
അവിവാഹിതനായ അഭിലാഷും മാതാപിതാക്കളുമാണ് വീട്ടിൽ താമസം. കൂലിപ്പണിക്കാരനായ ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പറയപ്പെടുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.