ഗോതമ്പ് പൊടിയിൽ പുഴു
തൃശൂർ: റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. ഈ ഗോതമ്പ് പൊടി ഉപയോഗിച്ച് ചപ്പാത്തിയുണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തൃശൂർ ചേലക്കരയിലാണ് സംഭവം. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്. തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയുടെ പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്.
2 പാക്കറ്റ് ആട്ട വാങ്ങി അരിച്ച സമയത്താണ് നിരവധി ജീവനുള്ള പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും അനുഭവപ്പെട്ടു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചെന്ന പരാതി ഉയരുന്നുണ്ട്.
ആശുപത്രി കാന്റീനിൽ നിന്നും കാൻസർ രോഗിക്ക് നൽകിയ ഭക്ഷണത്തിൽ പുഴു; വയറുവേദനയെ തുടർന്ന് യുവാവ് ചികിത്സയിൽ
കൊല്ലം: ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ജൂണിലാണ് സംഭവം നടന്നത്.
ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കാന്റീനിൽ നിന്ന് വാങ്ങിയ ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടത്.
കരിക്കോട് സ്വദേശി അൽഫാസിനെ ഭക്ഷണം കഴിച്ച ശേഷം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം കാന്റീൻ ജീവനക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്ന് അൽഫാസിൻ്റെ കുടുംബം ആരോപിച്ചു.
കാൻസർ രോഗബാധിതയായ അൽഫാസ് കഴിച്ച പ്രഭാതഭക്ഷണത്തിലായിരുന്നു പുഴുവിനെ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസിന് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ആശുപത്രിയിലെ രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
കോഴിക്കടയിൽ പുഴുവരിച്ച കോഴികൾ; മാലിന്യം തള്ളാൻ നമ്പർ പ്ലേറ്റില്ലാത്ത വാഹനം; ഹലാൽ മീറ്റ് സെന്‍ററിനെതിരെ നടപടി
തൃശൂർ: ചത്ത കോഴികളെ കടയിൽസൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി.
നഗരസഭ ആരോഗ്യവിഭാഗം കടയിൽ നടത്തിയ പരിശോധനയിലാണ് പത്തിലേറെ ചത്ത കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.
കടയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്.
ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനെതിരെയാണ് നഗരസഭയുടെ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്നാണ് ഏഴ് ദിവസത്തിനകം പിഴയടക്കാൻ നോട്ടീസ് നൽകുകയായിരുന്നു. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങൾ എരുമപ്പെട്ടിയിലെ റെൻഡറിങ് പ്ലാന്‍റിലെത്തിച്ച് സംസ്കരിക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ നാട്ടുകാർ വഴിയിൽ തടഞ്ഞു. മാലിന്യങ്ങൾ രാത്രിയിൽ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ വന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഇതേ തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി വാഹന ഉടമയിൽ നിന്ന് പിഴ ഈടാക്കുകയായിരുന്നു.
അതേ സമയം ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ലൈസൻസ് പുതുക്കാത്തതിന് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഹർഷിദ് അറിയിച്ചു.
ലൈസൻസോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Summary: Two students fell ill after consuming chapati made from wheat flour purchased at a ration shop, which was later found to be infested with worms. The incident raises concerns over the quality of food grains distributed through ration shops.