ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. ടെസ്റ്റിനായി ആർ.ടി.ഒകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ രീതിഇനി മാറും. ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന വ്യക്തികൾക്ക് ടെസ്റ്റ് നടപടിക്രമങ്ങൾക്കായി അംഗീകൃത- സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങൾക്ക് ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനുമുള്ള അനുമതിയുണ്ടാകും. 2024 ജൂൺ ഒന്നിന് പുതിയ നിയമം നിലവിൽ വരും. അതേസമയം, ആവശ്യമായ രേഖകൾ സമർപ്പിക്കാനും ഡ്രൈവിങ് അഭിരുചി പ്രകടിപ്പിക്കാനും അപേക്ഷകർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിൽ എത്തണം. .
പുതിയ നിയമ മാറ്റങ്ങൾ:
സ്വകാര്യ ഡ്രെവിങ് സ്‌കൂൾ കേന്ദ്രങ്ങളിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് കുറഞ്ഞത് ഒരു ഏക്കറും ഹെവി മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് രണ്ട് ഏക്കർ സ്ഥലവും ഉണ്ടായിരിക്കണം.അനുയോജ്യമായ പരിശോധനാ സൗകര്യങ്ങൾ സ്‌കൂളുകൾ ലഭ്യമാക്കണം.
ഹെവി മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 31 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ ആറ് ആഴ്ചയിൽ 38 മണിക്കൂർ ക്‌ളാസും നൽകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 21 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ നാലാഴ്ചയിൽ 29 മണിക്കൂർ ക്ലാസുണ്ടാകും.
അപേക്ഷകർക്ക് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് പകരം സ്വകാര്യ- സർക്കാർ അംഗീകൃത ഡ്രെവിങ് പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. ഈ കേന്ദ്രങ്ങൾ ടെസ്റ്റുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. പരിശീലകർക്ക് ഹൈസ്‌കൂൾ ഡിപ്ലോമയും കുറഞ്ഞത് 5 വർഷത്തെ ഡ്രെവിങ് പരിചയവും ബയോമെട്രിക്സ്, ഐ.ടി സംവിധാനങ്ങളുമായി പരിചയവും ഉണ്ടായിരിക്കണം.
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ കൂടുതൽ കടുത്ത ശിക്ഷാ നടപടിയുണ്ടാകും.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴ 1000 രൂപ മുതൽ 2000 രൂപ വരെ വർധിപ്പിക്കും.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ അവരുടെ മാതാപിതാക്കൾ നിയമനടപടിയും 25,000 രൂപ പിഴയും നേരിടേണ്ടിവരും.
കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും വാഹനമോടിച്ച വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ലൈസൻസിന് അർഹതയും നൽകില്ല. മലിനീകരണം കുറയ്ക്കുന്നതിന് ഏകദേശം 9,00,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കും. കാർ മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.