കോട്ടയം: വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് അവസാനവട്ടം വോട്ടുനേടാൻ കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രപ്പരസ്യം. ബാലറ്റിലും ‘ഒന്നാമത്’ എന്ന തലക്കെട്ടോടെ വോട്ടഭ്യർത്ഥിച്ച് തോമസ് ചാഴികാടൻ ഇന്നലെ നൽകിയ പരസ്യത്തിലാണ് ഇൻഡി മുന്നണി സ്ഥാനാർത്ഥിയെന്ന് കാണിച്ചിരിക്കുന്നത്. കേരളത്തിൽ ഇൻഡി മുന്നണി സംവിധാനമില്ലെന്നും അതിനാലാണ് യുഡിഎഫ്-എൽഡിഎഫ് കക്ഷികൾ മത്സരിക്കുന്നതെന്നുമാണ് ഇരു മുന്നണികളുടെയും നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഇരുമുന്നണിയിലെയും കക്ഷികൾ ഒന്നിച്ചാണ് മത്സരിക്കുന്നതും. സംസ്ഥാനത്ത് ഇൻഡി മുന്നണി സംവിധാനമില്ലാതെ ഇരുചേരിയായി മത്സരിക്കുമ്പോഴാണ് കോട്ടയം ലോക്‌സഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പരസ്യം. ഇത് ഇടത് മുന്നണി പ്രവർത്തകരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിക്കുമ്പോഴാണ് ചാഴിക്കാടന്റെ രാഹുൽ ഭക്തി. കോട്ടയത്ത് രാഹുൽ ഗാന്ധി എത്തുന്നത് തനിക്കുവേണ്ടിയെന്ന് തോമസ് ചാഴികാടൻ പറഞ്ഞതു മുതൽ മണ്ഡലത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. കോട്ടയത്ത് എത്തിയ രാഹുലാകട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേരുപറയാതെ ഇൻഡി മുന്നണി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. കോട്ടയത്ത് എത്തിയ രാഹുൽ ഗാന്ധി വോട്ട് ചോദിച്ചത് ഇൻഡി മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണെന്നും മുന്നണി രൂപീകരണം മുതൽ താനും തോമസ് ചാഴികാടൻ എംപിയും ഇൻഡി മുന്നണിയുടെ പ്രവർത്തനത്തിന് പിന്തുണ നല്കിയിരുന്നതായും ജോസ് കെ. മാണി എംപി പറയുന്നു. യുഡിഎഫ് വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി പരമാവധി വോട്ടുനേടാനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമമെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.
