പാലക്കാട്: പട്ടാമ്പിയിൽ വീട്ടിൽ കയറി വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. തൃശൂർ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.(The student was beaten; ASI was suspended)
പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്ഐ ജോയ്. രണ്ടു ദിവസം മുമ്പാണ് വീട്ടിൽ കയറി 16 കാരനെ മർദ്ദിച്ചത്. ജോയ് തോമസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. പറമ്പിക്കുളത്തേക്കായിരുന്നു സ്ഥലം മാറ്റം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഗുരുതര വീഴ്ചയുണ്ടായിട്ടും നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.