കണ്ണൂർ: ബസുകളിലെ കാതടപ്പിക്കുന്ന പാട്ടിനും സിനിമാപ്രദർശനത്തിനും ‘നോ’ പറഞ്ഞ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ. കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണമെന്നാണ് നിർദേശം.
പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ വാഹനത്തിന്റെ പെർമിറ്റ് ഫിറ്റ്നസ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു. 10,000 രൂപ വരെ നിയമലംഘകരിൽ നിന്നും പിഴയീടാക്കും.
ഡ്രൈവർക്കെതിരെ നടപടിഎടുക്കും. വാതിൽ തുറന്നുവെച്ച് സർവീസ് നടത്തുന്നതും എൻജിൻ ബോണറ്റിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്.
ഇതും ഇനി മുതൽ അനുവദിക്കില്ല. സീറ്റിന്റെ അടിയിൽ വലിയ സ്പീക്കർ ബോക്‌സ് ഘടിപ്പിക്കുന്നത് യാത്രക്കാർക്ക് കാൽ നീട്ടിവെച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള പരാതിയും വ്യാപകമാണെന്ന് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് അറിയിച്ചു.
നിലവിൽ ബസുകളിൽ പാട്ടിന് നിയമപരമായ വിലക്കുണ്ട്. എന്നാൽ ഇത് ഒട്ടും പ്രാവർത്തികമായിട്ടില്ല. ദീർഘദൂര-ഹ്രസ്വദൂര ഭേദമില്ലാതെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സംവിധാനം പ്രവർത്തിപ്പിക്കുന്ന ബസുകൾ നിരവധിയാണ്.
ENGLISH SUMMARY:
The Kannur District Enforcement RTO has taken a strict stand against loud music and movie screenings in buses. All audio-video systems and excessively loud horns installed in buses operating in the district must be completely removed within two days, according to the directive.