മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പി സി ജോർജിന്റെ മകനും ജനപക്ഷ നേതാവുമായ ഷോൺ ജോർജ്.എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേത് മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജിക്കെന്നും ഷോൺ ജോർജ് പറഞ്ഞു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച ‘പി വി’ പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ് പറഞ്ഞു.
ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ബിനീഷ് കോടിയേരി അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയ- ഷോൺ പറഞ്ഞു.മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയെന്നും ഷോൺ ജോർജ് ആരോപിച്ചു.
Read Also : പ്രേതവുമല്ല, സ്ത്രീയുമല്ല; എ ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന് പിന്നിലെ ദുരൂഹത നീക്കി എംവിഡി