ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഒരു കോച്ചിൽ ഉൾക്കൊള്ളാനാകുന്നതിലും അധികം ടിക്കറ്റുകൾ വിൽപ്പന നടത്തിയത് എന്തിനാണെന്നാണ് ഹൈക്കോടതി ചോദിച്ചത്.
ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിമർശനം. വിഷയത്തിൽ കോടതി കേന്ദ്രത്തിൽ നിന്നും റെയിൽവേയിൽ നിന്നും മറുപടി തേടിയിട്ടുണ്ട്.
കോച്ചുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിനും അധികാരമില്ലാതെ പ്രവേശിക്കുന്നവരെ ശിക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് റെയിൽവേ സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. റെയിൽവേയുടെ അനാസ്ഥയാണ് ഡൽഹി അപകടത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിൽപ്പന നടത്തിയ ടിക്കറ്റുകളുടെ എണ്ണം ബർത്തുകളുടെ എണ്ണത്തേക്കാൾ കൂടിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. റെയിൽവേയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും റെയിൽവേ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അറിയിച്ചു. കേസിൽ വീണ്ടും മാർച്ച് 26ന് കോടതി വാദം കേൾക്കും.