പെൺകുട്ടിക്ക് നൽകുന്ന സ്ത്രീധനത്തിൽ ഭർത്താവിന് അവകാശങ്ങളില്ലെന്ന് സുപ്രീംകോടതി. സ്ത്രീധനത്തിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അത്യാവശ്യ ഘട്ടത്തിൽ ഭാര്യയുടെ സ്ത്രീധനം ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാൻ ധാർമികമായ ബാധ്യത ഭർത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി.
മലയാളി ദമ്പതിമാരുടെ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ നിർദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
2009-ൽ വിവാഹ സമയത്ത് 89 പവൻ സ്വർണം സ്ത്രീധനമായി നൽകിയത് ഭർത്തൃവീട്ടുകാർ നഷ്ടപ്പെടുത്തിയെന്നായിരുന്നു പരാതി. 2011-ൽ അനുകൂല വിധിയുണ്ടായെങ്കിലും കേരള ഹൈക്കോടതി വിധി മറിച്ചായി. അതോടെ സുപ്രീംകോടതിയിലെത്തുകയായിരുന്നു.
വിവാഹത്തിനുശേഷം ഭാര്യാപിതാവ് രണ്ടുലക്ഷം രൂപയുടെ ചെക്കും ഭർത്താവിന് നൽകി. എന്നാൽ, ആദ്യരാത്രിതന്നെ ഭർത്താവ് സ്വർണാഭരണങ്ങൾ ഏറ്റെടുത്ത് ഭർത്തൃമാതാവിന് കൈമാറി. സൂക്ഷിച്ചുവെക്കാൻ എന്നുപറഞ്ഞാണ് സ്വർണം നൽകിയത്. എന്നാൽ, പിന്നീട് ഭർത്താവും ഭർത്തൃമാതാവും അതവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുകയായിരുന്നു.
പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനം. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ പെൺവീട്ടുകാർ അവൾക്ക് നൽകുന്ന വസ്തുക്കളെ സ്ത്രീധനം എന്നുപറയാം. അതിന്റെ അതവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭർത്താവിന് സ്ത്രീധന വസ്തുക്കളിൽ ഒരു നിയന്ത്രണവുമില്ല.കോടതി അഭിപ്രായപ്പെട്ടു.