ആറു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ഒറ്റയാനായി വിലസിയ കെ.എം. മാണി വിടപറഞ്ഞിട്ട് ഇന്ന് അഞ്ചു വർഷം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തായിരുന്നു അന്ത്യം. മറ്റൊരു ലോക് സഭാ പ്രചാരണകാലത്ത് കേരളം രാഷ്‌ട്രീയ തന്ത്രങ്ങളുടെ ചാണക്യനെ ഓർമിക്കുന്നു. പ്രവർത്തകർ ആ വിടവ് തിരിച്ചറിയുന്നു!
1975 ഡിസംബർ 26-ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബിജോണിന്റെ റെക്കാഡ് സ്വന്തം പേരിലാക്കി.പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കാഡും. കരുണാകരനൊപ്പം നാല് മന്ത്രിസഭ, ആന്റണിക്കൊപ്പം മൂന്ന് മന്ത്രിസഭ, അച്യുതമേനോൻ, പി.കെ.വി, ഇ.കെ. നായനാർ എന്നിവരുടെ മന്ത്രിസഭ തുടങ്ങി
ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിട്ടുള്ള മാണി, സത്യപ്രതിജ്ഞയുടെ എണ്ണത്തിന്റെ കാര്യത്തിലും ഒന്നാമതാണ്- 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.1977-78 ൽ മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് കേസിൽ കുടുങ്ങി രാജിവയ്ക്കേണ്ടിവന്ന ഇടവേളയ്ക്കു ശേഷം അതേ മന്ത്രിസഭയിൽ തിരിച്ചുവന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികമായി വന്നത്. ബാർകോഴ ആരോപണത്തിൽ കുരുങ്ങി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു (രണ്ടു തവണ രാജിവച്ച മന്ത്രിയും മാണി തന്നെ). 1964- ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ നിന്ന് 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല. ദേശീയ ധനകാര്യ ഉന്നതാധികാര സമിതി അദ്ധ്യക്ഷസ്ഥാനം കേരളരാഷ്ടീയത്തിൽ മാണിക്കു മാത്രം ലഭിച്ച ബഹുമതിയായിരുന്നു. ബാർകോഴ ആരോപണത്തിന്റെ പേരിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ മാണിയെ അനുവദിക്കില്ലെന്ന് സി.പി.എം തീരുമാനിച്ച്, നിയമസഭാ മന്ദിരത്തിന് കാവൽ നിന്നെങ്കിലും കേരളാ കോൺഗ്രസിന്റെ അദ്യചിഹ്നമായ പടക്കുതിരയെപ്പോലെ മാണി നിയമസഭയിലെത്തി ബഡ്ജറ്റ് അവതരിപ്പിച്ചു.ഒരു വ്യക്തി പ്രസ്ഥാനമായി വളർന്നതാണ് കെ.എം മാണിയുടെ ജീവിതകഥ. കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ മാണി കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു. ഇന്നും കേരള കോൺഗ്രസിന്റെ ചരിത്രം മാണിക്കപ്പുറമില്ല. എത്ര തവണ പാർട്ടി പിളർന്നുവെന്ന് മാണിക്കു പോലും ഒരുപക്ഷേ വേഗം പറയാൻ കഴിയുമായിരുന്നില്ല. പിളർന്നു മാറിയവരെല്ലാം രാഷ്ടീയത്തിൽ പിടിച്ചുനില്ക്കാൻ വീണ്ടും മാണിയുമായി കൂട്ടുചേർന്നു! മകൻ ജോസ് കെ. മാണിയും രാഷ്ടീയ തന്ത്രജ്ഞതയിൽ ജൂനിയർ മാണി തന്നെ! പാർട്ടിയെ സെമി കേഡറാക്കി മാറ്റിയെടുത്തതിനൊപ്പം ഇനിയൊരു പിളർപ്പിനു പഴുതില്ലാത്ത വിധം പാർട്ടിയെ കൈപ്പിടിയിലാക്കി പിതാവിനെപ്പോലെ രാഷ്ടീയത്തിൽ നിർണായക സ്വാധീനശക്തിയായി മാറി, മകനും.