തെലങ്കാന: പരുന്ത്, പ്രാപ്പിടിയൻ പക്ഷികളെ തെലങ്കാന പോലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയിൽ (ഐഐടിഎ) ആണ് പക്ഷികൾക്ക് പരിശീലനം നൽകുന്നത്.
ഡ്രോണുകൾക്കെതിരായ സുരക്ഷാ നടപടികൾക്കും നിരീക്ഷണ ആവശ്യങ്ങൾക്കുമായാണ് പക്ഷികളെ ഉപയോഗിക്കുക.
സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദർശനത്തിനിടെ ഡ്രോണ്‍ പറത്തി (യുഎവി) സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പക്ഷികളെ പരിശീലിപ്പിക്കുന്നത് .
രാജ്യത്ത് ആദ്യമായി ഇത്തരമൊരു സ്ക്വാഡ് അവതരിപ്പിച്ചത് തെലങ്കാനയാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി പരുന്തുകളെയും കഴുകന്മാരെയും പരിപാലിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിൽ ലോകത്ത് നെതർലാൻഡ്‌സിന് ശേഷം രണ്ടാമതാണ് തെലങ്കാന.
അഞ്ച് പക്ഷികളെയാണ് ഡ്രോണുകൾക്കെതിരായി അണിനിരത്താൻ വിജയകരമായി ആദ്യം പരിശീലിപ്പിച്ചത്. പരിശീലനം നൽകിയ പക്ഷികളെ ആവശ്യമുള്ളിടത്തെല്ലാം വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പക്ഷികളുടെ കാലിൽ പ്രത്യേക തരം വല കെട്ടുന്നു. ഈ വലയിൽ ഡ്രോണിന്‍റ ചിറകുകൾ കുടുങ്ങുമ്പോൾ പക്ഷി ഡ്രോണിനെ നിർവീര്യമാക്കുന്നതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകും”- എങ്ങനെയാണ് ഡ്രോണ്‍ വേട്ടയ്ക്ക് പക്ഷികളെ ഉപയോഗിക്കുന്നതെന്ന് തെലങ്കാന പോലീസ് പറഞ്ഞു.”