പാലക്കാട്: പാലക്കാട് ചർച്ചയായ പെട്ടി വിവാദം നിലമ്പൂരിലും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ.ഫിറോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തി പോലീസ് പരിശോധിച്ചെന്നാണ് വിവരം.
ഇന്നലെ രാത്രി വൈകിയായിരുന്നു ഈ പരിശോധന നടന്നത്. ഷാഫിയുടെ കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പോലീസ് തുറന്ന് പരിശോധിച്ചു.
എന്നാൽ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് പെട്ടിയിലുണ്ടായിരുന്നത്. പിന്നാലെ പോലീസുമായി നേതാക്കൾ തർക്കിക്കുകയും ചെയ്തു. പോലീസ് സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും യുവനേതാക്കൾ ആരോപിച്ചു.
പൊട്ടിമുളച്ച് എംഎൽഎയും എംപിയും ആയതല്ല, ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർവീസിനുള്ള പാരിതോഷികം തരാമെന്നും ഓർത്തുവെച്ചോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പോലീസിനോട് പറഞ്ഞു.
ആസൂത്രിതമായ സംഭവമാണ് നിലമ്പൂരിൽ നടന്നതെന്നാണ് കോൺഗ്രസ് പ്രതികരണം. സൂക്ഷിക്കുക പെട്ടിപിടുത്തക്കാരിറങ്ങിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം
നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ട്രോളി വിവാദം ഉയർന്നിരുന്നു. പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തിൽ ഹോട്ടലിന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. നവംബർ 5ന് രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
കെപിഎം ഹോട്ടലിൽ നിന്ന് ബാഗുമായി പുറത്തേക്ക് വന്ന ഫെനി വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ബാഗ് കയറ്റുന്നത്. ഈ സമയം രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ട്.
എന്നാൽ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറിൽ കയറി. ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഗ്രേ കളറുള്ള ഇന്നോവ കാറിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
രാഹുൽ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവ ദിവസം താൻ ഹോട്ടലിൽ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താൻ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മദ്യമൊഴുക്കുന്നുവെന്ന ആരോപണവുമായി സി.പി.എം
നേരത്തെ പെട്ടി വിവാദത്തിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്ന ആരോപണവുമായി സി.പി.എം.
കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1326 ലിറ്റർ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു സി.പി.എമ്മിൻറെ ആരോപണം.
ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്നാണ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കള്ളപ്പണത്തിനു പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമം. വ്യാജ തിരിച്ചറിയൽ കാർഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവിൻറെ പക്കൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിൻറെ സഹോദരൻറെ മകനാണ് പ്രതിയെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് മറുപടി പറയണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.
കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ തെങ്ങിൻതോപ്പിൽ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തിൽ വണ്ണാമട സ്വദേശി എ. മുരളിയെ (50) എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. 35 ലിറ്ററിൻറെ 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
ENGLISH SUMMARY:
The controversy surrounding a vehicle inspection by police has spread from Palakkad to Nilambur. In Nilambur, a car carrying Shafi Parambil, Rahul MankOOTTATHil, and P.K. Firoz was stopped and inspected by the police. The incident has sparked discussion and concern, similar to the previous controversy in Palakkad. Details about the inspection and what’s being discussed aren’t entirely clear, but such incidents often raise questions about police procedures and potential implications.