ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് തന്നെ നടപ്പാക്കും എന്നാണ് യെമെനിൽ നിന്നും അവസാനമായി ലഭിച്ച വിവരം.
ഇത് മരവിപ്പിക്കണമെന്നും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ തേടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്.
ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ തുടരുകയാണെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി യെമൻ പുറത്തുവിട്ടതോടെ മോചന ശ്രമങ്ങൾക്കായി ഒരാഴ്ച സമയം മാത്രമാണ് ഉള്ളത്.
എന്നാൽ കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിന് ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ ഇപ്പോൾ തടവിൽ കഴിയുന്നത്.
പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനായ തലാൽ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്.
തലാൽ അബ്ദു മെഹദിയുടെ കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവിൽ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നിമിഷ തടവിൽ കഴിയുന്ന മേഖലയുൾപ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകൾക്ക് പരിമിതിയുണ്ട്.
നിമിഷപ്രിയയ്ക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയതായി അറിയിപ്പ് നൽകിയത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നതിനിടെയാണ് ഈ ഉത്തരവ് ലഭിച്ചത്.
അതേസമയം, ഇപ്പോഴും മോചനത്തിന് അവസരമുണ്ടെന്നാണ് സാമുവൽ ജെറോം അറിയിക്കുന്നത്. പത്ത് ലക്ഷം ഡോളർ ദയാധനം (ഏകദേശം 8 കോടിയിലധികം രൂപ ) നൽകിയാൽ ഇത് സാധ്യമാകുമെന്നാണ് വിവരം.
യെമൻ പൗരൻറെ കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിൽ തന്നെ തുടരുകയാണ്.
കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ നിമിഷയുടെ മോചനം സാധ്യമാകൂ.
യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തവിട്ടതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.
ഇതു പിന്നീട് ഇന്ത്യയിലെ യെമെന്‍ എംബസി നിഷേധിച്ചു. അതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയർമാനാണ്.2017 ജൂലൈ 25നാണ് സംഭവം.
യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.
പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു.
എന്നാല്‍, ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.
English Summary :
The Centre has intervened urgently in the case of Nimisha Priya, who has been sentenced to death in Yemen, to secure her release