മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നു കേന്ദ്രം. ഇത് സംബന്ധിച്ച് യാതൊരു കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. (The Center said that the construction of a new dam in Mullaperiyar is not under consideration)
അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തലെന്നും കേന്ദ്രം അറിയിച്ചു. അണക്കെട്ടിന്റെ കാര്യത്തില്‍ സുരക്ഷാ പരിശോധനയുടെ ചുമതല തമിഴ്‌നാട് ജലവകുപ്പിനാണെന്നും 2021ലെ ഡാം സേഫ്റ്റി നിയമപ്രകാരം അവര്‍ കാലവര്‍ഷത്തിനു മുന്‍പും ശേഷവും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
അഞ്ചു വര്‍ഷത്തിനുള്ളില്‍ സമഗ്ര സുരക്ഷാ അവലോകനം നടത്തേണ്ടതാണ്. ഇക്കാര്യം ജൂണ്‍ 13ന് ചേര്‍ന്ന മേല്‍നോട്ട സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നുവെന്നും കേന്ദ്രം അറിയിച്ചു. അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയുടെ ചുമതല അതിന്റെ ഉടമസ്ഥത വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.