ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള ഗോസിപ്പുകൾക്കിടെ മുൻ ഭാര്യ ആരതി രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് നടന്‍ രവി മോഹന്‍ രംഗത്ത്. മക്കളുമായി ഒരു പ്രശ്നവുമില്ലെന്നും കുടുംബം തകർത്തത് മുൻ ഭാര്യയും അവരുടെ മാതാപിതാക്കളുമാണെന്നാണ് നടന്റെ ആരോപണം. ആരതിക്കെതിരെയുള്ള ആരോപണങ്ങളുടെ ഒരു നീണ്ട കുറിപ്പ് ഇൻസ്റ്റാഗ്രാമിലാണ് രവി മോഹൻ പങ്കുവെച്ചത്.
തന്റെ മാതാപിതാക്കളെപോലും സഹായിക്കാൻ കഴിയാത്ത വിധം ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ തന്നെ കുടുക്കുകയും ചെയ്തു എന്ന് രവി പറയുന്നു. വർഷങ്ങളായി എന്നെ പിന്നിൽ നിന്ന് കുത്തുകയായിരുന്നവർ, ഇപ്പോൾ മുന്നിൽ നിന്ന് നേരെ നെഞ്ചിലേക്ക് കുത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്നും നടൻ കുറിച്ചു.
കെനിഷയെ കുറിച്ചും രവി മോഹന്‍ കുറിപ്പില്‍ പറയുന്നുണ്ട്. ‘മുങ്ങിമരിക്കാന്‍ പോയ ഒരാളെ രക്ഷിച്ച സുഹൃത്തായിരുന്നു ആദ്യം കെനീഷ. കണ്ണുനീരും രക്തവും എന്നെ തകര്‍ത്തുകളഞ്ഞ ജീവിതത്തില്‍ നിന്ന് ഇറങ്ങിവരാനുള്ള ധൈര്യവുമല്ലാതെ മറ്റൊന്നും എനിക്ക് ഇല്ലാതിരുന്ന സമയത്ത് വളരെ വേഗം എനിക്ക് പിന്തുണയേകുന്ന ‘ലൈഫ്‌ലൈനാ’യി കെനിഷ മാറി.
എന്റെ രേഖകളും കാറും എന്റെ അന്തസുമടക്കം എല്ലാം നഷ്ടപ്പെട്ട് എന്റെ വീട്ടില്‍ നിന്ന് നഗ്നപാദനായി ഞാന്‍ ഇറങ്ങിയ രാത്രി കെനിഷ എനിക്കൊപ്പം നിന്നു. പ്രകാശം പരത്തുന്നവളാണ് അവള്‍ എന്ന് ഞാന്‍ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു.’ -രവി മോഹന്‍ പറഞ്ഞു.
ഈ വിഷയത്തിൽ ആദ്യമായും അവസാനമായും തനിക്ക് പറയാനുള്ളത് ഇതാണെന്നും തന്നെ ജീവിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥനയോടെയാണ് ജയം രവി പത്രക്കുറിപ്പ് പങ്കുവച്ചത്.