കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി; നഴ്സിങ് വിദ്യാർഥിനി പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരി പിടിയിൽ. നഴ്സിങ് വിദ്യാർഥിനിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.
32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം നീണ്ടത്. യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി വാങ്ങാനായി സാമൂഹിക മാധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി. അന്വേഷണസംഘം ബെംഗളൂരുവിലെത്തി. പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അനുഷ കുടുങ്ങുന്നത്.
മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷ ഇടപാടുകൾ നടത്തിയിരുന്നത്. സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ഇവർ ചതിക്കുഴിയിൽ പെടുത്തുന്നത്.
ഹിൽ സ്റ്റേഷനുകളിലേക്ക് ട്രിപ്പടിച്ച് മഷുമായി മടങ്ങാമെന്നത് വ്യാമോഹം; മാജിക്മഷ്റും കൈവശം വെച്ചാൽ പിന്നെ 20 വർഷം പുറംലോകം കാണില്ല; വകുപ്പേതെന്ന് പോലീസിനറിയില്ല, എക്സൈസിനോട് ചോദിക്കൂ പറഞ്ഞുതരും! സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസി. എക്സൈസ് കമ്മിഷണർ ടി.അനിൽകുമാർ ന്യൂസ് 4 മീഡിയയോട് പറഞ്ഞത്
ലഹരി വസ്തുവായ മാജിക് മഷ്റൂം പിടിക്കപ്പെടുന്നതു വാർത്തയാകാറുണ്ട്, പക്ഷെ നടപടികൾ ഉണ്ടാകാറില്ല. കാരണം ഏതു വകുപ്പിൽപ്പെടുത്തി കേസ് എടുക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു എക്സൈസ് വകുപ്പും പോലീസും. ഒടുവിൽ അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.
സിന്തറ്റിക് മയക്കു മരുന്നുകൾ പിടികൂടുമ്പോൾ പ്രതികൾക്കെതിരെ ചുമത്താറുള്ള 22 സി വകുപ്പാണ് മാജിക് മഷ്റൂം കൈവശം വെച്ചാലും ചുമത്തുന്നതെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസി. എക്സൈസ് കമ്മിഷണർ ടി.അനിൽകുമാർ ന്യൂസ് 4 മീഡിയയോട് പറഞ്ഞു. ഇത് 20 വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. ഒപ്പം രണ്ടു ലക്ഷം രൂപ പിഴയും അടക്കേണ്ടി വരും. എന്നാൽ പോലീസ് നർക്കോട്ടിക് വിഭാഗത്തിന് ഇപ്പോഴും ഇക്കാര്യത്തിൽ അത്ര അറിവു പോരാ. മാജിക് മഷ്റൂം പിടികൂടിയിട്ടും വെറുതെ വിട്ട നിരവധി സംഭവങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർക്ക് പറയാനുള്ളത്.
മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന ലഹരി വസ്തു നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) ആക്ടിൽ ഉൾപ്പെടുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. ഇതു കാരണം മാജിക് മഷ്റൂം കയ്യിൽ വയ്ക്കുന്നതു കുറ്റകരമായി കണ്ടു കേസെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എക്സൈസും പൊലീസും. എന്നാൽ അങ്ങനെയല്ല എൻഡിപിഎസ് ആക്ടിൽ ഉൾപ്പെടും എന്നാണ് എക്സൈസ് പറയുന്നത്.
ഹിൽ സ്റ്റേഷനുകളിലേക്കുള്ള ട്രിപ്പിനിടയിൽ ആവശ്യത്തിനുള്ള ‘സാധനം’ കണ്ടെത്തി തിരികെയെത്തുന്ന ‘മിടുക്കരെ’ ഒന്നും ചെയ്യാനാകാത്ത നിലയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. മാജിക് മഷ്റൂം ഉപയോഗം നിയമപരമായി നിരോധിച്ചിട്ടില്ലാത്തതിനാൽ കേസെടുക്കുമ്പോൾ ഏതു വകുപ്പ് ചുമത്തണമെന്ന കാര്യത്തിലായിരുന്നു അധികൃതരുടെ ആശങ്ക.
മാനന്തവാടിയിൽ ആഡംബര കാറിൽ കടത്തിക്കൊണ്ട് വന്ന മാജിക് മഷ്‌റൂം എക്സൈസ് പിടികൂടിയതോടെയാണ് ആക്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ന്യൂസ്4മീഡിയ അന്വേഷിച്ചത്. സംഭവത്തിൽ ബാംഗളൂരു സ്വദേശിയായ രാഹുൽ റായ്‌യെ(38) അറസ്റ്റ് ചെയ്തു. 276 ഗ്രാം സിലോസൈബിൻ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ കാറിൽ നിന്നും പിടിച്ചെടുത്തു. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്ന് കുമിൾ ഇയാൾ ബംഗളൂരുവിൽ സ്വന്തമായി ഉത്പാദിപ്പിച്ച് കച്ചവടം നടത്തിവരികയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായി.
സിലോസൈബിൻ (psilocybin) കൂണുകൾ അഥവാ മാജിക് മഷ്റൂം ഒരു ഫംഗസ് ആണ്. ആഫ്രിക്കയിലും യൂറോപ്പിലും കണ്ടെത്തിയ ശിലായുഗശേഷിപ്പുകളിൽ മാജിക് മഷ്റൂമിനെ പറ്റി ചിത്രീകരിച്ചിട്ടുണ്ട്. 2005ൽ നടത്തിയ പഠനങ്ങളിൽ വിവിധ രാജ്യങ്ങളിലായി 144 സ്പീഷീസ് മാജിക് മഷ്റൂമുകൾ കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയിൽ 15 സ്പീഷീസുകളാണുള്ളത്. ഓരോ സ്പീഷീസിനും അനുസരിച്ച് ഇവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളും മാറും. സിലോസൈബിൻ ആണ് എല്ലാ സ്പീഷീസുകളുടെയും പ്രധാന ഘടകം.
1958ൽ ഡോ.ആൽബർട്ട് ഹോഫ്മാനാണ് ആദ്യമായി മാജിക് മഷ്റൂമിൽനിന്ന് സിലോസൈബിൻ വേർതിരിച്ചെടുത്തത്. കുപ്രസിദ്ധ ലഹരിവസ്തു എൽഎസ്ഡിയുടെ നിർമാണത്തിനു പിന്നിലും ഡോ. ഹോഫ്മാനാണ്. സിലോസൈബിനിൽ നിന്നാണു സിലോസിൻ എന്ന ലഹരി വസ്തു നിർമിക്കപ്പെടുന്നത്. സിലോസിൻ കൂടാതെ norpsilocin, baeocystin, norbaeocystin, aeruginascin എന്നിവയും മാജിക് മഷ്റൂമിന്റെ ഘടകങ്ങളാണ്.
വർഷം മുഴുവനും തണുപ്പുള്ള കാലാവസ്ഥയിലാണു മാജിക് മഷ്റൂം വളരുക
വർഷം മുഴുവനും തണുപ്പുള്ള കാലാവസ്ഥയിലാണു മാജിക് മഷ്റൂം വളരുക. ഈ പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങൾ പണ്ടു മുതലേ മരുന്നായി ഇവ ഉപയോഗിച്ചു വന്നിരുന്നു. വിഷാദ രോഗത്തിനുള്ള മരുന്നായും വിനോദത്തിനായും മാജിക് മഷ്റൂം വ്യാപകമായി ഉപയോഗിച്ചിരുന്നു. കാഴ്ചയിൽ മാജിക് മഷ്റൂമിനു സമാനമായ ചില കൂണുകളാകട്ടെ വിഷം ഉള്ളിൽ ഒളിപ്പിച്ചവയുമാണ്. സാധാരണ നിലയിൽ തണുപ്പുള്ളയിടങ്ങളിൽ വളരുന്ന മാജിക് മഷ്റൂം ചൂട് കൂടുതലുള്ള സ്ഥലങ്ങളിലേക്കെത്തുമ്പോൾ ഉണങ്ങിയിട്ടുണ്ടാകും. ഉണക്കി പായ്ക്ക് ചെയ്ത നിലയിലും മാജിക് മഷ്റൂം പിടിച്ചെടുത്തിട്ടുണ്ട്.
ശരീരത്തിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയാണു മാജിക് മഷ്റൂം ചെയ്യുക. കഴിച്ച് 20 മിനിറ്റു മുതൽ 6 മണിക്കൂർ വരെയുള്ള സമയത്തിനകമാണു മിഥ്യാലോകത്തേക്ക് എത്തിപ്പെടുക. 3 മുതൽ 8 മണിക്കൂർ വരെ ഇത് നീണ്ടു നിൽക്കാം. ചിലർക്കു കാഴ്ചയെ ഉത്തേജിപ്പിച്ചു നിലവിലുള്ള ദൃശ്യങ്ങൾ കൂടുതൽ മികച്ചതായി കാണുന്നതായും മേഘങ്ങളിലും പാറക്കെട്ടുകളിലും എത്തിപ്പെടുന്നതായും പലതരം രൂപങ്ങളും മറ്റും കാണുന്നതായും തോന്നും. ചിരിക്കുകയോ കരയുകയോ ചെയ്തുകൊണ്ടിരിക്കുമ്പോൾ മാജിക് മഷ്റൂം ഉപയോഗിച്ചാൽ അതിന്റെ പ്രവർത്തനം വിട്ടുമാറുന്നതുവരെ അതേ ഫീൽ തുടരും. മണിക്കൂറുകൾ നിർത്താതെ ചിരിക്കാനും മറ്റും ഇതു കാരണമാകുമെന്നും പറയപ്പെടുന്നു.
മാജിക് മഷ്റൂം കഴിച്ചതിനു ശേഷമുള്ള ദഹന പ്രക്രിയയിലൂടെയാണു ശരീരത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങുന്നത്. വയറ്റിലെത്തുന്ന സിലോസൈബിൻ കരളിൽ വച്ചു ഡീഫോസ്ഫോറിലേഷൻ (Dephosphorylation) എന്ന പ്രക്രിയയിലൂടെ വിഘടിച്ചു സിലോസിൻ ആയി മാറുന്നു. സിലോസിൻ ആണു ഹാലൂസിനേഷനിലേക്കു ശരീരത്തെ നയിക്കുന്നത്. സ്ഥിരമായി മാജിക് മഷ്റൂം ഉപയോഗിക്കുന്നവർക്കു ഹാലൂസിനേഷൻ നിലനിൽക്കുന്ന സമയം കുറഞ്ഞുവരും. മാജിക് മഷ്റൂം കഴിക്കുന്നതിന്റെ പാർശ്വഫലമായി ഛർദ്ദി, ക്ഷീണം, പേശീബലം കുറയുക, ബോധം കുറയുക, കാഴ്ച മങ്ങുക തുടങ്ങിയവയുണ്ടാകാനുള്ള സാധ്യതയേറെയാണ്.
മാജിക് മഷ്റൂം ശരീരത്തിലെത്തുന്നതോടെ കാഴ്ചയുടെയും കേൾവിയുടെയും ഇന്ദ്രിയങ്ങൾ കൂടുതൽ പ്രവർത്തിക്കുകയും ഇല്ലാത്ത കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുകയോ, യഥാർഥ വസ്തുക്കളെ കൂടുതൽ തെളിച്ചത്തോടെ കാണുകയോ ചെയ്തേക്കാം. ഇല്ലാത്ത പാറ്റേണുകളും രൂപങ്ങളും മിഥ്യാലോകത്തു കാണുകയും ചെയ്യും. സിലോസിൻ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുന്ന സമയത്തെ വികാരങ്ങൾ മണിക്കൂറുകളോളം നീണ്ടു നിൽക്കും.
വർഷം മുഴുവനും തണുത്ത കാലാവസ്ഥയുള്ള കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും മാജിക് മഷ്റൂം എത്തുന്നത്. കേരളത്തിൽ നിലീഗിരി മേഖലകളിലും മൂന്നാറിലും ഇവ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഓംലെറ്റിൽ ചേർത്ത് മാജിക് മഷ്റൂം നൽകുന്ന സംഭവവും വാർത്തയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിലെ ചില ഹോട്ടലുകൾ സൂപ്പിലും ഓംലെറ്റിലും മാജിക് മഷ്റൂം ചേർത്തു നൽകുന്നതായി കണ്ടെത്തിയത് 600 മുതൽ 2000 രൂപ വരെയായിരുന്നു അന്ന് വില. പക്ഷേ ആർക്കുമെതിരെ കേസെടുക്കാനായില്ലെന്നു മാത്രം.
കാണാൻ സാധാരണ കൂണുകൾക്കു സമാനമാണു മാജിക് മഷ്റൂം
കാണാൻ സാധാരണ കൂണുകൾക്കു സമാനമാണു മാജിക് മഷ്റൂം. പല വകഭേദങ്ങളിൽ ലഭ്യമാകും. എൽഎസ്ഡി പോലുള്ള ലഹരി വസ്തുക്കളുടെ ചെറിയ ഡോസ് ഉപയോഗിക്കുന്നതിനു സമാനമായ അനുഭവമാകും മാജിക് മഷ്റൂം നൽകുക. മാജിക് മഷ്റൂം തേടി മാത്രം ഊട്ടിയും കൊടൈക്കനാലും പോലെയുള്ള ഹിൽസ്റ്റേഷനുകളിലെത്തുന്ന യുവാക്കളുമുണ്ട്. അവരിൽ മലയാളികളും ഏറെ. ചെറിയ കൂണുകൾക്കാണ് ഡിമാൻഡ് ഏറെയെന്നും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കോളജുകളിൽ നിന്നാണു പലർക്കും ലഹരി വസ്തുക്കൾ ആദ്യമായി ലഭിക്കുന്നത്. പിന്നീട് അതു ശീലമാകുകയും അവയ്ക്കായി റിസ്ക് എടുക്കുകയും ചെയ്യുന്ന തരത്തിലെത്തുന്നു. പലപ്പോഴും പിടിക്കപ്പെടുന്നത് ഇത്തരത്തിൽ ലഹരിക്ക് അടിമകളായി മാറിയവരാകും. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സിലോസിൻ (psilocin) ഷെഡ്യൂൾ 1 ഡ്രഗ് വിഭാഗത്തിൽപെട്ടതും ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതുമായ രാസവസ്തുവാണ്.
English Summary:
A key intermediary in a major synthetic drug trafficking network in Kerala, 22-year-old nursing student Anusha from Pala, Kottayam, was arrested by Fort SHO Shivakumar and team from Bengaluru.