ന്യൂഡൽഹി: സ്‌കൂൾ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ റിവ്യൂ പെറ്റീഷൻ സുപ്രീം കോടതി തള്ളി. 2024 നവംബറിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ശമ്പളത്തിൽ നിന്ന് ടിഡിഎസ് ഈടാക്കാമെന്ന് വിധിച്ചത്.
ഈ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ റിവ്യൂ ഹർജികളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇപ്പോൾ തള്ളിയത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവ് പിന്നീട് സുപ്രീം കോടതി കഴിഞ്ഞ വർഷം ശരിവെച്ചിരുന്നു.
ശമ്പളം വാങ്ങുന്ന വ്യക്തികൾ ആദായ നികുതി നൽകാൻ ബാധ്യസ്ഥരാണ്. മതപരമായ സ്വഭാവങ്ങളുടെ പേരിൽ നികുതി ചുമത്താതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വൈദികരും കന്യാസ്ത്രീകളും ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളം വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല വിനിയോഗിക്കുന്നത്, മറിച്ച് സമൂഹ നന്മയ്ക്കായാണ് വിനിയോഗിക്കുന്നതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
അധ്യാപകരായ കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നടക്കം വന്ന 93 ഹർജികൾ തള്ളിക്കൊണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ സുപ്രിംകോടതിയുടെ സുപ്രധാന വിധി വന്നത്. വൈദികരോ കന്യാസ്ത്രീകളോ ആരായാലും ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നൽകണമെന്ന സുപ്രീം കോടതി വിധി ആവർത്തിച്ചു കൊണ്ടാണ് റിവ്യൂ പെറ്റീഷൻ മൂന്നംഗ ബെഞ്ച് തള്ളിയത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും കോടതി ഓർമ്മിപ്പിച്ചു.