കൊച്ചി: സംസ്ഥാനത്ത് മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി മൂലം ആത്മഹത്യകൾ പെരുകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 6 പേരാണ്.Suicides are on the rise in the state due to the threat of micro-finance gangs
നിത്യവൃത്തിക്കു പോലും വകയില്ലാത്തവരാണ് പലിശ സംഘങ്ങളുടെ കെണിയിൽ പെടുന്നത്. ഇവരിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 30 ശതമാനം വരെയാണ് പലിശ.
അത്യാവശ്യത്തിന് പണമെടുക്കുന്ന സാധാരണക്കാർ അടവ് മുടങ്ങിയാൽ പിന്നീട് വൻ കടക്കെണിയിലാകും.
ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ പണം കയ്യിലെത്തും.
എന്നാൽ തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണി തുടങ്ങും. അസഭ്യം പറച്ചിലും അപമാനവുമായി നിരന്തര ഭീഷണിയെത്തും. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെയാണ് പലരും ജീവനൊടുക്കുന്നത്.
മൈക്രോ ഫിനാൻസുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ അശമന്നൂർ പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോൾ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതിൽ കുടിശികയും ഉണ്ടായിരുന്നു.
പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നൽകാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയൽവാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
വായ്പാ തുക തിരിച്ചടക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ചാന്ദിനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴിൽ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭർത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തിൽ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കെട്ടിട നിർമ്മാണ തൊഴിലാളിയായ വാൽമുട്ടി സ്വദേശി ജയകൃഷ്ണൻ മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്നും 3 ലക്ഷം രൂപ കടമെടുത്തിരുന്നു. ഇതിൽ പകുതിയോളം തിരിച്ചടച്ചു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്.
അസുഖം കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ ജയകൃഷ്ണൻ ഒറ്റമുറി വീട്ടിൽ ഒരു കയറിൽ ജീവനൊടുക്കി. അത്തിക്കോട്ടെ ചായക്കട തൊഴിലാളി വൽസല ജീവനൊടുക്കിയത് ആഴ്ചയിൽ അടക്കേണ്ട 1000 രൂപ പലിശതുക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ്.
വടവന്നൂർ സ്വദേശി ലതയും, കരിപ്പോട് സ്വദേശി മാണിക്യനും സമാനമായ അവസ്ഥയിൽ ജീവിതം ഒടുക്കിയവരാണ്. സ്ത്രീകളാണ് പലിശ സംഘങ്ങളുടെ ഉന്നം. പ്രദേശത്തെ ഒരു കൂട്ടം സ്ത്രീകളെ അംഗങ്ങളാക്കി ഒരു ഗ്രൂപ്പ് രൂപീകരിക്കും.
ഇവർക്ക് ചെറുതും വലുതുമായ വായ്പകൾ നൽകും. 24 മുതൽ 30 ശതമാനം വരെയാണ് പലിശ. ആഴ്ച തോറും പലിശ നൽകണം. ഒരൊറ്റ അടവ് മുടങ്ങിയാൽ പലിശ സംഘം രാപ്പകലില്ലാതെ വീട്ടുമുറ്റത്തെത്തും. നേരിട്ടും അല്ലാതെയും ഭീഷണിയെത്തുമെന്ന് അനുഭവസ്ഥർ പറയുന്നു.