ലൈംഗീക പീഡന കേസിൽ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.
നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ മാത്രം രാജിവെച്ചാൽ മതിയെന്നും സതീദേവി പറഞ്ഞു.
അതേസമയം ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി കൂട്ടിച്ചേർത്തു.
മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും സിപിഎം നേതാവ് പികെ ശ്രീമതിയും പറഞ്ഞു.
കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരക്ക് ഒപ്പം നിൽക്കുമെന്നും പികെ ശ്രീമതി പ്രതികരിച്ചു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീമതി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് മോഹിപ്പിച്ചും കൊച്ചി മരടിലെ വില്ലയിൽ വെച്ച് ലൈഗിംകമായി പീഡിപ്പിച്ചെന്നാണ് എം മുകേഷ് എംഎൽഎയ്ക്ക് എതിരായ കുറ്റപത്രത്തിലെ ആരോപണം.