ഒരു പാക്കറ്റ് ചിപ്സും ചോക്ലേറ്റും 500 രൂപയും നൽകി കുട്ടിയെ വശത്താക്കി; സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലക്കി; മുന്നു പേർ പിടിയിൽ
ബെലഗാവി: മുസ്ലിം സമുദായത്തിൽപ്പെട്ട പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ സക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂലൈ 14ന് വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 13 വർഷമായി എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗുരൈനായികിനെ സ്ഥലം മാറ്റാനാണ് പ്രതികൾ തുടർച്ചയായി ശ്രമിച്ചത്. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാഗർ പാട്ടീൽ കൃഷ്ണ മദാറിനെ ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതിന് ശേഷം മൂന്നു തരം വിഷം കലക്കിയ ദ്രാവകമുള്ള കുപ്പി കൃഷ്ണ മദാറിന് കൈമാറുകയായിരുന്നു. കൃഷ്ണ മദാർ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു പാക്കറ്റ് ചിപ്സും ചോക്ലേറ്റും 500 രൂപയും മദാർ തനിക്ക് നൽകിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാൻ ഉപയോഗിച്ച കുപ്പി സ്‌കൂൾ അങ്കണത്തിൽ നിന്നു തന്നെ കണ്ടെത്തി.
മതമൗലികവാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടിൽ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയർന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മതത്തിന്റെ പേരിൽ സമൂഹത്തിൽ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും പറഞ്ഞു. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?
സംസ്ഥാന ബിജെപി അധ്യക്ഷൻ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആർ.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു
English Summary :
“Police arrested a Sri Rama Sene leader and two others for allegedly mixing poison in a school’s water tank to force the transfer of a Muslim headmaster. The accused have been charged with endangering lives and attempting communal disturbance.”
Sri Rama Sene, school water tank poisoning, Muslim headmaster targeted, communal tension India, school poisoning case, Karnataka arrests, Indian news
sri-rama-sene-leader-arrested-school-water-poisoning