തിരുവനന്തപുരം: കെഎസ്ആർടിസി സ്കാനിയ ബസിൽ പാമ്പിനെ കടത്തിയതിന് ജീവനക്കാർക്കെതിരെ നടപടി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. തുടർന്ന് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
സംശയാസ്‌പദമായ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറി. പരിശോധനയിൽ വീടുകളിൽ വളർത്തുന്ന ഇനത്തിൽപെട്ട പാമ്പാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ സ്കാനിയ സർവീസിലാണ് സംഭവം.
ഈ ബസിൽ ഇത്തരത്തിലുള്ള അനധികൃത പാഴ്സലുകൾ പതിവായി എത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് പാഴ്സലുകൾ കടത്തുന്നതെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. പാഴ്സൽ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാന്‍റിന് സമീപം ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പാഴ്സൽ കണ്ടെത്തി. പക്ഷി ആണെന്ന് പറഞ്ഞാണ് പാഴ്സൽ ഏൽപിച്ചതെന്നാണ് ബസ് ജീവനക്കാർ വിജിലൻസിന് മൊഴി നൽകിയത്. കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.