തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. പേരൂർക്കട പോലീസ് സ്റ്റേഷൻ എസ് ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.
ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. അതിനിടെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡത്തിനിരയാക്കിയ സംഭവത്തിൽ തിരുവനന്തപുരം കമ്മീഷണർ അടിയന്തര റിപ്പോർട്ട് തേടി.
അസിസ്റ്റന്റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. ആകെ 3 ദിവസം മാത്രമാണ് ബിന്ദു ഇവിടെ ജോലിക്ക് നിന്നത്. രാവിലെതന്നെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് ഇവരെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്.
ബിന്ദുവിന്റെ വീട്ടിലെത്തി അസിസ്റ്റന്റ് കമ്മീഷണർ മൊഴിയെടുത്തിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ടിൻമേൽ അടിയന്തര നടപടിക്കും ഇന്ന് തന്നെ കമ്മീഷണർ നിർദേശിച്ചേക്കുമെന്നും വിവരമുണ്ട്. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞു.
ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ ഈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തു.
കുടിക്കാൻ വെള്ളം പോലും നൽകിയില്ല. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ നിറവും ജാതിയുമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നും ബിന്ദു പറഞ്ഞു.