അതുല്യയുടെ മരണം; ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം
കൊല്ലം: ഷാർജയിൽ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് കൊല്ലം സെഷൻസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപ വീതം മൂല്യത്തിലുള്ള രണ്ട് വ്യക്തികളുടെ ജാമ്യത്തിലാണ് സതീഷിന് മോചനം ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന്, സതീഷ് നാട്ടിലെത്തുകയായിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം, നാട്ടിലെത്തിയ ഉടൻ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിടണമെന്നായിരുന്നു ഉത്തരവ്.
തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു, തുടർന്ന് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ മാസം, ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അതുല്യയുടെ മാതാപിതാക്കൾ ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭർത്താവിന്റെ ക്രൂരതകൾക്ക് തെളിവായി യുവതി സഹോദരിക്ക് അയച്ച വിഡിയോയും പൊലീസ് കൈപ്പറ്റി.
വീഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ, അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തും മുറിവുകളുടെ പാടുകൾ വ്യക്തമായി കാണാനാവുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ
തിരുവനന്തപുരം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പിന്നാലെ എയര്‍പോര്‍ട്ട് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ചാണ് അതുല്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.
സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതു കൊണ്ട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.
അതുല്യയുടെ ഫോറന്‍സിക് ഫലം പുറത്ത്
ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഫോറന്‍സിക് ഫലം പുറത്ത്. അതുല്യയുടെ മരണം ആത്മഹത്യയെന്നാണ് ഫോറന്‍സിക് ഫലം.
അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വിട്ടത്.
അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും. കൊല്ലം തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം സംഭവിക്കുന്നത്. പിന്നാലെ ഭർത്താവ് സതീഷ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു.
സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു.
പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് അതുല്യയുടെ കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്.
ഒന്നുകില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും അല്ലെങ്കില്‍ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷും പറഞ്ഞിരുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്നും സതീഷ് പറഞ്ഞു.
English Summary :
“Kolllam court grants interim bail to Satheesh, husband of Atulya who died in Sharjah. Arrested at Thiruvananthapuram airport on arrival, linked to case registered by Kollam police.”