ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഇത് ഇന്ന് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും.(search will continue in Shirur today)
ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ.
മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ ഷിരൂരിൽ നിന്ന് മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.