ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു.
ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി പുറത്തുവിട്ടിട്ടുണ്ട്.
ഇതോടൊപ്പം കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് വേണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ഹോളി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്.
അതേസമയം തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിഷേധിച്ചു. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി ജഡ്ജിയും കുടുംബവും താമസിക്കുന്ന പ്രധാന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്റ്റോര്‍ റൂമില്‍ താനോ കുടുംബാംഗങ്ങളോ പണം സൂക്ഷിച്ചിട്ടില്ല. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള തുറന്നതും, എളുപ്പത്തില്‍ ആര്‍ക്കും കടന്നെത്താവുന്നതും, സാധാരണയായി ഉപയോഗിക്കുന്നതുമായ സ്റ്റോര്‍റൂമിലോ അല്ലെങ്കില്‍ ഔട്ട്ഹൗസിലോ പണം സൂക്ഷിച്ചുവെന്ന ആരോപണം അവിശ്വസനീയവും അസംബന്ധവുമാണെന്ന് ജഡ്ജി പറഞ്ഞു.