ലെബനനിനെ കേന്ദ്രീകരിച്ച് ദിവസങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേലിന്റെ ലെബനൻ ആക്രമണത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ തുടരുന്ന ഈ സംഘർഷത്തിൽ സൗദി അറേബ്യ ആശങ്ക അറിയിച്ചിരിക്കുകയാണ്. Saudi Arabia expressed concern over the ongoing conflict in Lebanon.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസ്റല്ല ലെബനനിൽ വച്ചാണ് ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പം മറ്റ് ഉന്നത നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.
ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ലെബനനിൽ നടക്കുന്ന സംഭവങ്ങളിൽ സൗദി അറേബ്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
ലെബനന്റെ പരമാധികാരം മറ്റ് രാജ്യങ്ങൾ മാനിക്കണമെന്ന ആവശ്യവും സൗദി അറേബ്യ മുന്നോട്ട് വച്ചു. മേഖലയെയും അതിൻ്റെ ജനങ്ങളെയും യുദ്ധങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.









