സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾ ഉണ്ട്. വർഷങ്ങളോളം ഉപഗ്രഹങ്ങളുടെ കാര്യത്തിൽ കിരീടം വെച്ച രാജാവായിരുന്നു ശനി. എന്നാൽ ഇടക്ക് വ്യാഴത്തിനു ചുറ്റും 12 പുതിയ ഉപഗ്രഹങ്ങൾ വലംവെക്കുന്നത് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയതോടെ ശനിയുടെ കിരീടം നഷ്ടമായിരുന്നു. അന്ന് പുതിയ ഉപഗ്രഹങ്ങൾ കൂടി വന്നതോടെ 95 ആയി വ്യാഴത്തിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം.
എന്നാൽ ഇപ്പോൾ ശനിക്കു ചുറ്റും പരിക്രമണം ചെയ്യുന്ന 128 ഉപഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ജ്യോതി ശാസ്ത്രജ്ഞർ. ഇതോടെ വ്യാഴത്തെ പിന്തള്ളി 274 ഉപഗ്രഹങ്ങളുമായി ശനി കിരീടം ഉറപ്പിച്ചു.
ശനിക്ക് മാത്രം എങ്ങനെയാണ് ഇത്രയധികം ഉപഗ്രഹങ്ങളുണ്ടായെന്ന അന്വേഷണം സൗരയൂഥത്തിൻറെ പരിണാമത്തെക്കുറിച്ചും നിർണായകമായ വിവരം നൽകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ശനിക്ക് 128 പുതിയ ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തിയെന്ന വിവരം തായ്‌വാനിലെ അക്കാദമിയ സിൻസിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ പോസ്റ്റ്ഡോക്ടറൽ ഫെലോയും പ്രധാന ഗവേഷകനുമായ ഡോ. എഡ്വേർഡ് ആഷ്ടണാണ് ലോകത്തെ അറിയിച്ചത്.
ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ഇനി വ്യാഴം ഈ സംഖ്യകൾക്ക് അടുത്തെത്തുക പോലുമില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുള്ളതായും എഡ്വേർഡ് പറഞ്ഞു. ശനിക്ക് 128 പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തി എന്ന വിവരം ഇൻറർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയനും അംഗീകരിച്ചിട്ടുണ്ട്. ശനിയുടെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 274-ലേക്കെത്തിയതായി നാസയും പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പഠനം ഉടൻ പ്രസിദ്ധീകരിക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും.
‘മൂൺ കിംഗ്’ എന്ന വിശേഷണമുണ്ടായിരുന്ന വ്യാഴത്തിൻറെ മൂന്നിരട്ടിയായി ഇപ്പോൾ ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം. 2024 ഫെബ്രുവരി 5 വരെയുള്ള കണക്കുകൾ പ്രകാരം വ്യാഴത്തിൻറെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം തൊണ്ണുറ്റിഅഞ്ച് ആണ്.
വിശദമായി പറഞ്ഞാൽ ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം വ്യാഴത്തിൻറേതിനേക്കാൾ മൂന്നിരട്ടിയാണ് ഇതെന്ന് അർഥം. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾക്ക് ചുറ്റുമുള്ള അറിയപ്പെടുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലുമാണിത്.
ഇതോടെ ‘ഉപഗ്രഹങ്ങളുടെ രാജാവാണ് ശനി’ എന്ന് വാഷിംഗ്ടൺ ഡിസിയിലെ കാർണഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിലെ ജ്യോതിശാസ്ത്രജ്ഞനും ഈ പഠനങ്ങളുടെ തുടക്കക്കാരനുമായ സ്കോട്ട് ഷെപ്പേർഡ് പറഞ്ഞു. ശനിയുടെ എല്ലാ ഉപഗ്രഹങ്ങളും ഭീമാകാരൻ വലിപ്പത്തിലുള്ളവയല്ല എന്നതാണ് പ്രത്യേകത.
3,475 കിലോമീറ്റർ വ്യാസമുള്ള നമ്മുടെ സ്വന്തം ചന്ദ്രനിൽ നിന്ന് വ്യത്യസ്തമായി, ശനിയെ ചുറ്റുന്ന ഈ ചെറിയ പാറകൾക്ക് ഏതാനും കിലോമീറ്ററുകൾ മാത്രം വ്യാസമേ ഉള്ളൂ. ശനിയുടെ പ്രധാന ഉപഗ്രഹങ്ങളായ ടൈറ്റൻ, റിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വിപരീത ദിശയിൽ ആണ് ഈ കുഞ്ഞൻ പാറകൾ നീങ്ങുന്നത്. ഏറെ വിദൂരമായി പലതും പരിക്രമണം ചെയ്യുകയും ചെയ്യുന്നു.
ഇപ്പോൾ കണ്ടെത്തിയ ശനിയുടെ പുതിയ ചന്ദ്രൻമാർക്ക് പിന്നിലൊരു കഥയുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കോട്ട് ഷെപ്പേർഡ് നടത്തിയ നിരീക്ഷണങ്ങൾ ഈ ഉപഗ്രഹങ്ങളെ കുറിച്ച് നിർണായക സൂചനകൾ ജ്യോതിശാസ്ത്രജ്ഞർക്ക് നൽകിയിരുന്നു.
2004 മുതൽ 2007 വരെ, ശനിക്കടുത്തുള്ള ബഹിരാകാശ അടയാളങ്ങൾ പരിശോധിക്കാൻ അദേഹം ഹവായിയിലെ മൗന കിയയിലുള്ള സുബാരു ടെലിസ്കോപ്പ് ഉപയോഗിച്ചിരുന്നു. ചെറുതും ക്രമഹരിതവുമായ ആ ബഹിരാകാശ പാറകളിൽ നിന്ന് മങ്ങിയ വെളിച്ചം അദേഹം നേരത്തെ തിരിച്ചറിയുകയും ചെയ്തു.
എന്നാൽ ഭ്രമണപഥങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയാത്തതിനാൽ അവയിൽ പലതും ഉപഗ്രഹങ്ങളാണെന്ന് സ്ഥിരീകരിക്കാൻ അന്ന് അദേഹത്തിന് സാധിച്ചിരുന്നില്ല. പിന്നീട് സാങ്കേതികവിദ്യകളിലെ പുരോഗതിയും കൂടുതൽ ടെലിസ്കോപ്പുകളിൽ സമയം അനുവദിച്ചതും ഡോ. എഡ്വേർഡ് ആഷ്ടണിന് സ്കോട്ട് ഷെപ്പേർഡിൻറെ കണ്ടെത്തലുകളെ വീണ്ടും പഠന വിധേയമാക്കാൻ സാധിച്ചു.
2019 മുതൽ 2021 വരെ, മൗന കിയയിലെ 3.6 മീറ്റർ കാനഡ ഫ്രാൻസ് ഹവായ് ടെലിസ്കോപ്പ് ഉപയോഗിച്ച് ആഷ്ടൺ ശനിയുടെ 62 പുതിയ ഉപഗ്രഹങ്ങളെ ആദ്യം തിരിച്ചറിഞ്ഞിരുന്നു. 2023ൽ, ദൂരദർശിനിയിൽ അദേഹത്തിന് കൂടുതൽ സമയം ലഭിച്ചതോടെ 128 ചന്ദ്രൻമാരുടെ സ്ഥിരീകരണത്തിലേക്ക് കാര്യങ്ങളെത്തി.
ശനിയുടേതായി തിരിച്ചറിഞ്ഞ പല ഉപഗ്രഹങ്ങളും കൂട്ടമായി ഭ്രമണം ചെയ്യുന്നതായി കാണുന്നുണ്ട്. മുണ്ടിൽഫാരി ഗ്രൂപ്പിലാണ് ഏറ്റവും കൂടുതൽ ചന്ദ്രൻമാർ ഉള്ളത്- ഏകദേശം 100 എണ്ണമാണ് ഇവിടെ ഉള്ളത്. ഈ ക്ലസ്റ്ററിംഗ് സൂചിപ്പിക്കുന്നത് ഓരോ ഗ്രൂപ്പിലെയും ഉപഗ്രഹങ്ങൾക്ക് പൊതുവായ ഒരു ഉത്ഭവമുണ്ടെന്നാണ്, അവ ഒരുപക്ഷേ പത്ത് കിലോമീറ്റർ വ്യാസമുള്ള വലിയ വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടികളുടെ ശകലങ്ങളായിരിക്കാം.