ശ്രീകൃഷ്ണനെ വിളിച്ച് പോറ്റി : വമ്പൻ സ്രാവുകളെ വലയിലാക്കാൻ എസ്.ഐ.ടി
തിരുവനന്തപുരം: തമിഴ്നാട്ടിൽ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുള്ള ദിണ്ഡിഗൽ സ്വദേശിയായ ഡയമണ്ട് മണി (ഡി-മണി) യുമായി ബന്ധപ്പെട്ട നിർണായക ഫോൺ വിളികൾ കണ്ടെത്തിയതോടെ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഡി-മണിയുടെ കൂട്ടാളിയായ ശ്രീകൃഷ്ണനെ വിളിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് വൻ സാമ്പത്തിക–രാഷ്ട്രീയ ശൃംഖലകളെ തേടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ശക്തമാക്കി.
മണിയുടെ പേരിൽ അല്ലാത്ത മൂന്ന് സിംകാർഡുകളിലൂടെ നടന്ന എല്ലാ ഫോൺ വിളികളും പണമിടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്.
രാഷ്ട്രീയ സ്വാധീനമുള്ള വമ്പന്മാരുടെ ബിനാമിയായി മണി പ്രവർത്തിച്ചെന്ന സംശയവും അന്വേഷണ സംഘം ഉന്നയിക്കുന്നു.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ എത്തിച്ച് ഉരുക്കിയെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ.
എന്നാൽ, പാളികൾ പൂർണമായി മാറ്റിയതാണോ, പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയിട്ടുണ്ടോയെന്നതിലും അന്വേഷണം തുടരുകയാണ്.
വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് പുരാവസ്തുക്കളുടെയും വിഗ്രഹങ്ങളുടെയും വ്യാപാരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ശ്രീകൃഷ്ണനെ അറിയില്ലെന്നാണ് മണിയുടെ മൊഴി.
ബാലമുരുകന്റെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്തതിനു പിന്നാലെ മണി ഫോൺവിളിച്ച് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ തേടിയതായും എസ്.ഐ.ടി കണ്ടെത്തി.
ദിണ്ഡിഗലിൽ ചോദ്യം ചെയ്യലിന് സൗകര്യം ഒരുക്കിയിരുന്ന തമിഴ്നാട് പൊലീസ് പിന്മാറിയതിനു പിന്നിലും മണിയുടെ സമ്മർദ്ദമുണ്ടെന്ന സംശയമുണ്ട്.
മണിയും സുഹൃത്ത് ബാലമുരുകനും 30ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ സ്വന്തം പേര് മറച്ചുവെച്ച് കള്ളമൊഴി നൽകിയതും, ബിനാമി ഇടപാടുകളും, അമ്പരപ്പിക്കുന്ന സാമ്പത്തിക വളർച്ചയും മണിയെ കൂടുതൽ സംശയത്തിന്റെ കേന്ദ്രത്തിലാക്കി.
അതേസമയം, സ്വർണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ട മണി, മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി പ്രതികരിക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.
English Summary
The Special Investigation Team probing the Sabarimala gold theft case has intensified its probe after discovering phone calls between prime accused Unnikrishnan Potti and an associate of Dindigul-based businessman ‘D-Money’. Investigators suspect D-Money to be a benami of politically influential figures. Calls made using SIM cards registered in others’ names and suspicious financial transactions are under scrutiny. While D-Money denies all allegations and claims innocence, the SIT has summoned him and his associates for further questioning in Thiruvananthapuram.
sabarimala-gold-theft-d-money-sit-investigation-deepens
Sabarimala, Gold Theft Case, D-Money, SIT Investigation, Kerala Crime, Idol Smuggling, Political Nexus, Crime News, Unnikrishnan Potti, Kerala Police









